കിഴക്കന്‍ സിറിയയില്‍ ഡ്രോണ്‍ ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടതായി അമേരിക്ക

കിഴക്കന്‍ സിറിയയില്‍ ഡ്രോണ്‍ ആക്രമണം; ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടതായി അമേരിക്ക

വാഷിങ്ടണ്‍: കിഴക്കന്‍ സിറിയയില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒസാമ അല്‍ മുഹാജര്‍ ആണ് കൊല്ലപ്പെട്ടതെന്ന് അമേരിക്കന്‍ സൈന്യം വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് ആക്രമണം നടന്നതെന്നാണ് വിവരം. യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കിള്‍ കുറില്ലയാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇസ്ലാമിക് സ്റ്റേറ്റ് അമേരിക്കയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഭീഷണിയാണെന്ന് മൈക്കിള്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലാതാക്കുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തും. വ്യോമാക്രമണത്തില്‍ പ്രദേശവാസികളായ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും മൈക്കിള്‍ കുറില്ല അറിയിച്ചു.

എംക്യു-9എസ് ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര നേതാവുമായുള്ള ഏറ്റുമുട്ടല്‍ ഏകദേശം രണ്ട് മണിക്കൂറോളം തുടര്‍ന്നു. ഇതിനിടെ റഷ്യയുടെ പോര്‍ വിമാനം തടസം സൃഷ്ടിച്ചിരുന്നു. റഷ്യയുടെ വിമാനം ഡ്രോണിനടുത്തേക്ക് എത്തി പരിഭ്രാന്തിയുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഡിസംബറിലും അമേരിക്ക ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ വ്യോമാക്രമണത്തിലൂടെ വധിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമിയെ ആണ് വധിച്ചത്. ഇസ്ലാമിക് സ്റ്റേറ്റ് വക്താവ് തന്നെയായിരുന്നു ഇക്കാര്യം സ്ഥിരീകരിച്ചത്.

സിറിയയില്‍ ഐസിസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം അമേരിക്ക ശക്തമാക്കിയിരിക്കുകയാണ്. 2019ല്‍ ലോകം കണ്ട ഏറ്റവും വലിയ ഭീകരരില്‍ ഒരാളും ഐഎസിന്റെ തലവനുമായ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ സിറിയയിലെ ബാരിഷ ഗ്രാമത്തില്‍ വച്ച് വധിച്ചത് മുതല്‍ ഐസിസിന്റെ തലപ്പത്തുള്ളവരെയാണ് അമേരിക്ക ലക്ഷ്യമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.