നിര്‍ണായക തെളിവ് ലഭിച്ചു; വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്ത് നിന്നും കണ്ടെത്തി

നിര്‍ണായക തെളിവ് ലഭിച്ചു; വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് പാലാരിവട്ടത്ത് നിന്നും കണ്ടെത്തി

പാലക്കാട്: മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ തയാറാക്കിയ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് കണ്ടെടുത്തു. കൊച്ചി പാലാരിവട്ടത്തെ ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് അന്വേഷണ സംഘത്തിന് പ്രിന്റ് ലഭിച്ചത്. അട്ടപ്പാടി സര്‍ക്കാര്‍ കോളജില്‍ ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തില്‍ ഹാജരാക്കാനാണ് ഇതു തയാറാക്കിയത്.

അഭിമുഖം നടത്തിയ അധ്യാപിക ഫോണ്‍ വഴി സംശയമുന്നയിച്ചതിനെത്തുടര്‍ന്ന് മടക്ക യാത്രയില്‍ അട്ടപ്പാടി ചുരത്തില്‍ വച്ച് സര്‍ട്ടിഫിക്കറ്റ് കീറിയെറിഞ്ഞുവെന്നാണ് വിദ്യ പൊലീസിന് മൊഴി നല്‍കിയത്. ഫോണിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്നും വിദ്യ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
ഇതിന്റെ പ്രിന്റ് പാലാരിവട്ടത്തെ കഫേയില്‍ നിന്നാണ് ഗൂഗിളിന്റെ സഹായത്തോടെ കണ്ടെത്തിയത്. ഗവേഷണ സാമഗ്രികളുടെ കോപ്പി, ബൈന്‍ഡിങ് എന്നിവ വിദ്യ പ്രധാനമായും ഇവിടെ നിന്നാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. കഫേ നടത്തിപ്പുകാരന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ജില്ലാ പൊലീസിലെ സൈബര്‍ വിദഗ്ദ്ധന്റെ സഹായത്തോടെയായിരുന്നു പരിശോധന. രണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് വിദ്യ അട്ടപ്പാടി കോളജില്‍ ഹാജരാക്കിയതെന്നും പൊലീസ് പറഞ്ഞു

വിദ്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റാച്ച് ചെയ്തതിന്റെ തെളിവ് ലഭിച്ചെങ്കിലും കാലപ്പഴക്കമുള്ളതിനാല്‍ മറ്റു വിവരങ്ങള്‍ കിട്ടിയില്ല. ഇതോടെയാണ് വിവരങ്ങള്‍ വീണ്ടെടുക്കാന്‍ അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്‍ ഗൂഗിളിനെ സമീപിച്ചത്. കാസര്‍കോട് കരിന്തളം സര്‍ക്കാര്‍ കോളജില്‍ ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് തൃക്കരിപ്പൂരിലെ ഒരു അക്ഷയ കേന്ദ്രത്തില്‍ നിന്ന് പ്രിന്റ് എടുത്തതാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ കേസില്‍ ഈ മാസം തന്നെ കുറ്റപത്രം നല്‍കാനാണ് നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.