ദരിദ്രര്‍ ഏറ്റവും കുറവ് കേരളത്തില്‍; നിതി ആയോഗ് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് നേട്ടം: എറണാകുളത്ത് തീരെ ദരിദ്രരില്ല

ദരിദ്രര്‍ ഏറ്റവും കുറവ് കേരളത്തില്‍; നിതി ആയോഗ് റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന് നേട്ടം: എറണാകുളത്ത് തീരെ ദരിദ്രരില്ല

ന്യൂഡല്‍ഹി: രാജ്യത്ത് ദരിദ്രരുടെ തോത് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗ് റിപ്പോര്‍ട്ട്. 2015-16 ല്‍ സംസ്ഥാനത്ത് ദരിദ്രരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 0.70 ശതമാനം ആയിരുന്നെങ്കില്‍ 2019-21 ല്‍ ഇത് 0.55 ശതമാനമായി താഴ്ന്നുവെന്നും നിതി ആയോഗ് 2023 ല്‍ പുറത്തുവിട്ട ബഹുമുഖ ദാരിദ്ര്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ മേഖലകളിലെ 12 സൂചകത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഗോവ (0.84), തമിഴ്നാട് (2.20), സിക്കിം (2.60), പഞ്ചാബ് (4.75) എന്നിവയാണ് കേരളത്തിന് പിന്നാലെ ദരിദ്രരുടെ എണ്ണത്തിന്റെ തോത് കുറവുള്ള സംസ്ഥാനങ്ങള്‍. കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പ്രകാരം ദരിദ്രര്‍ തീരെയില്ല. വയനാട് ജില്ലയില്‍ ജനസംഖ്യയുടെ 2.82 ശതമാനം പേര്‍ ദരിദ്രരാണ്.

ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 33.76 ശതമാനമാണ് സംസ്ഥാനത്തെ ദരിദ്രരുടെ തോത്. തൊട്ട് പിന്നാലെയായി ജാര്‍ഖണ്ഡ് (28.81), മേഘാലയ (27.79), ഉത്തര്‍പ്രദേശ് (22.93), മധ്യപ്രദേശ് (20.63) എന്നിവയാണ് ദരിദ്രരുടെ എണ്ണത്തിന്റെ തോതില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

പോഷകാഹാര ലഭ്യത, മാതൃ-ശിശുമരണ നിരക്ക്, മാതൃ ആരോഗ്യം എന്നിവയാണ് ആരോഗ്യമേഖല സൂചകങ്ങള്‍. സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍ നിലവാരം എന്നിവയാണ് വിദ്യാഭ്യാസ മേഖല മാനദണ്ഡങ്ങള്‍. പാചക ഇന്ധനം, കുടിവെള്ളം, ശുചിത്വം, പാര്‍പ്പിടം, വൈദ്യുതി, ആസ്തി, ബാങ്ക് അക്കൗണ്ട് എന്നീ മേഖലകളിലെ സ്ഥിതിയാണ് ജീവിത നിലവാരം തിട്ടപ്പെടുത്താന്‍ ഉപയോഗിച്ചത്. 2014 ലും 2019 ലും നടത്തിയ ദേശീയ കുടുംബാരോഗ്യ സര്‍വേകളെ ആശ്രയിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.