ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്; തെരുവില്‍ വന്‍ പ്രതിഷേധം

ജുഡീഷ്യറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന ബിൽ പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്; തെരുവില്‍ വന്‍ പ്രതിഷേധം

ജറുസലേം: ഇസ്രായേലില്‍ കടുത്ത ജനകീയ പ്രക്ഷോഭം വകവയ്ക്കാതെ കോടതികള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന വിവാദ ബില്‍ പാസാക്കി പാര്‍ലമെന്റ്. സുപ്രീംകോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദേശങ്ങളാണ് പാസാക്കിയത്. പ്രതിപക്ഷം പൂര്‍ണമായി വിട്ടുനിന്ന വോട്ടെടുപ്പില്‍ 64 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.

ഞായറാഴ്ച പേസ്മേക്കര്‍ ഘടിപ്പിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച ആശുപത്രിയില്‍നിന്ന് നേരെ സഭയിലെത്തി. 120 അംഗ പാര്‍ലമെന്റില്‍ 64 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്ത് വോട്ടുചെയ്തില്ല. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ റദ്ദാക്കാന്‍ സുപ്രീംകോടതിക്ക് ഉണ്ടായിരുന്ന അധികാരം എടുത്തു കളയുന്ന പുതിയ നിയമത്തിനെതിരെ പ്രതിഷേധവുമായി പതിനായിരങ്ങള്‍ തെരുവിലിറങ്ങി.

ജറുസലേം, ടെല്‍ അവീവ് തുടങ്ങി പ്രധാന ഇസ്രായേലി നഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. ടയറുകള്‍ കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു. ചിലയിടങ്ങളില്‍ പ്രതിഷേധക്കാര്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തിന് നേരെ ജലപീരങ്കി പ്രയോഗിച്ചു. മധ്യ ഇസ്രായേലിലെ ഹൈവേയില്‍ പ്രതിഷേധക്കാര്‍ക്കു നേരെ ട്രക്ക് ഇടിച്ചുകയറി മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയ്ക്ക് ഭീഷണിയാണ് പുതിയ നിയമ നിര്‍മ്മാണമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. നിയമവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നപ്പോഴും പാര്‍ലമെന്റിന് പുറത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

30 മണിക്കൂറോളം നീണ്ട തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നത്. ബില്ലില്‍ ഭേദഗതി വരുത്തുന്നതിനായി പാര്‍ലമെന്റില്‍ അവസാന നിമിഷം നിരവധി ശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഒടുവില്‍ പരാജയപ്പെടുകയായിരുന്നു. ജുഡീഷ്യറിയുടെ അധികാരം ഇല്ലാതാക്കാനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവതരിപ്പിച്ച നിരവധി പദ്ധതികളില്‍ ആദ്യത്തേതാണ് ഈ ഭേദഗതിയെന്നാണ് വിമര്‍ശനമുയരുന്നത്. രാഷ്ട്രീയ തീരുമാനങ്ങളില്‍ കോടതികള്‍ കൂടുതലായി ഇടപെടുന്നുവെന്നും അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പ്രസ്തുത നിയമം ആവശ്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.