'ഗെലോട്ട് വരാത്തത് കാലു വയ്യാത്തതുകൊണ്ട്'; പ്രസംഗം വെട്ടല്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി

 'ഗെലോട്ട് വരാത്തത് കാലു വയ്യാത്തതുകൊണ്ട്'; പ്രസംഗം വെട്ടല്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി

സികര്‍: പ്രധാനന്ത്രി പങ്കെടുത്ത പരിപാടിയില്‍ തന്റെ പ്രസംഗം പിഎംഒ ഇടപെട്ട് റദ്ദാക്കിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആരോപണത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. അശോക് ഗെലോട്ട് പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും കാലിലെ അസുഖം കാരണം അദ്ദേഹത്തിന് എത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി താന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും മോഡി പറഞ്ഞു. കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഈ പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും പ്രധാന മന്ത്രിയുടെ ഓഫീസ് തന്റെ പ്രസംഗം വെട്ടിയെന്നും അശോക് ഗെലോട്ട് ആരോപിച്ചിരുന്നു. പ്രധാനമന്ത്രിയെ താന്‍ ട്വീറ്റിലുടെ സ്വാഗതം ചെയ്യുകയാണെന്നും പിഎംഒ ഇടപെട്ട് പ്രസംഗം റദ്ദാക്കിയതിനാലാണ് ഇതു ചെയ്യുന്നതെന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു. മൂന്നു മിനിറ്റ് നേരം ദൈര്‍ഘ്യമുള്ള മുന്‍കൂട്ടി തയാറാക്കിയ പ്രസംഗമാണ് പിഎംഒ റദ്ദാക്കിയതെന്ന് ട്വീറ്റില്‍ പറയുന്നു.

സികറിലെ പരിപാടിയില്‍ ഗെലോട്ടിന്റെ സാന്നിധ്യത്തെ അങ്ങേയറ്റം വിലമതിക്കുന്നതായി പിഎംഒ ട്വീറ്റിനു മറുപടി നല്‍കി. പ്രോട്ടോകോള്‍ അനുസരിച്ച് മുഖ്യമന്ത്രിയെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നു. പ്രസംഗവും അനുവദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് എത്താനാവില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചത് പിഎംഒ പറഞ്ഞു.

അതേസമയം ഉദ്ഘാടന പരിപാടിക്ക് ശേഷം നടന്ന ബിജെപി റാലിയില്‍ നരേന്ദ്ര മോഡി അശോക് ഗെലോട്ടിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചു. രാജസ്ഥാനില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ രാജേന്ദ്ര സിങ് ഗൂഡയുടെ 'റെഡ് ഡയറി' കോണ്‍ഗ്രസിന് എതിരെ പ്രധാനമന്ത്രി ആയുധമാക്കി. രാജേന്ദ്ര സിങിന്റെ ഡയറിയില്‍ കോണ്‍ഗ്രസിന്റെ വഴിവിട്ട പ്രവര്‍ത്തികള്‍ എഴുതിയിട്ടുണ്ടെന്നും കള്ളന്‍മാരുടെ കട നടത്തിപ്പുകാരെ രാജസ്ഥാന്‍ ജനത പുറത്താക്കുമെന്നും ബിജെപി റാലിയില്‍ മോദി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.