'മണിപ്പൂര്‍ ഭാരത മനസാക്ഷിയിലെ ഉണങ്ങാത്ത മുറിവ്': സാമൂഹിക ഐക്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കെസിബിസി

'മണിപ്പൂര്‍ ഭാരത മനസാക്ഷിയിലെ ഉണങ്ങാത്ത മുറിവ്': സാമൂഹിക ഐക്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കെസിബിസി

കൊച്ചി: മണിപ്പൂര്‍ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക ഐക്യപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനൊരുങ്ങി കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. ലോക രാജ്യങ്ങള്‍ക്കിടയില്‍ മണിപ്പൂരിലെ ലജ്ജാവഹമായ കിരാത പ്രവര്‍ത്തനങ്ങളുടെ പരമ്പരയ്ക്ക് മുന്നില്‍ തലകുനിക്കുകയാണ് ഇന്ത്യന്‍ ജനത.

മെയ് നാലിന് ഒരു വിഭാഗം അക്രമികളാല്‍ രണ്ടു സ്ത്രീകള്‍ അത്യന്തം ഹീനമായ രീതിയില്‍ അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് ആഗോള സമൂഹം ഉള്‍ക്കിടിലത്തോടെയാണ് വീക്ഷിച്ചത്. ഇത്തരം എണ്ണമറ്റ സംഭവങ്ങള്‍ മണിപ്പൂരില്‍ നടന്നുകഴിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഹൃദയ വേദനയായി മണിപ്പൂര്‍ തുടരുകയാണ്. വംശീയതയുടെ പേരില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ക്രൈസ്തവര്‍ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തതിന്റെ പിന്നില്‍ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങള്‍ക്കുള്ള പങ്ക് അനിഷേധ്യമാണെന്ന് കെസിബിസി വ്യക്തമാക്കി.

ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്ര വംശജര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം മുതല്‍ പ്രതികാര ബുദ്ധിയോടെ മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിച്ച് തുടങ്ങിയതും സമീപകാലത്തുണ്ടായ ഭരണഘടനാ വിരുദ്ധമായ ഹൈക്കോടതി ഇടപെടലും അനുബന്ധ സര്‍ക്കാര്‍ നിലപാടുകളും വര്‍ഗീയമായി അന്ധത ബാധിച്ച ഒരു ഭരണകൂടത്തെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. പതിനായിരങ്ങളുടെ ജീവനും ജീവിതത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തില്‍ പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി രണ്ടര മാസങ്ങള്‍ പിന്നിടുമ്പോഴും ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ആഹ്വാനം ചെയ്യാത്ത യുക്തമായ ഇടപെടലുകള്‍ നടത്താന്‍ മടിക്കുന്ന അധികാരികളുടെ നിഷ്‌ക്രിയത്വം ഇന്ത്യയിലെ സാമാന്യ ജനതയ്ക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

വര്‍ഗീയ ധ്രുവീകരണത്തെയും കലഹങ്ങളെയും അധികാരം നിലനിര്‍ത്തുന്നതിനായുള്ള കുറുക്കുവഴികളായി കാണുന്ന രാഷ്ട്രീയ-സാമുദായിക പ്രത്യയ ശാസ്ത്രങ്ങളെ ഈ രാജ്യത്തിലെ പ്രബുദ്ധ ജനത തിരിച്ചറിയേണ്ടതുണ്ട്. നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ ആത്മദര്‍ശനം ഇനിയും കളങ്കപ്പെടാന്‍ അനുവദിച്ചുകൂടാ. ഈ രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും ദൈവ വിശ്വാസത്തിനും ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ള സംരക്ഷണം ഉറപ്പ് വരുത്താന്‍ കഴിയാത്ത ഏതൊരു രാഷ്ട്രീയ സംവിധാനവും പരാജയമാണെന്നും കെസിബിസി വ്യക്തമാക്കി.

ഭരണഘടനയ്ക്കും സംസ്‌കാരത്തിനും അതീതമായി രാജ്യത്ത് ഭിന്നതയുടെ മതിലുകള്‍ കെട്ടിയുയര്‍ത്തി കലഹങ്ങള്‍ സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിര്‍ത്താനുള്ള ജാഗ്രതയാണ് ജനങ്ങള്‍ പുലര്‍ത്തേണ്ടത്. സാമൂഹിക ഐക്യത്തിനും കൂട്ടായ്മക്കും വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇന്ത്യയിലെ പൗരസമൂഹം മുന്നോട്ടിറങ്ങേണ്ടതുണ്ട്. മണിപ്പൂരില്‍ തുടരുന്ന കലാപാന്തരീക്ഷത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ വിവിധ തലങ്ങളില്‍ വര്‍ഗീയതയും വംശീയതയും സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം പകരുന്നതില്‍ കെസിബിസി ഐക്യ ജാഗ്രത കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്.

കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേയും ജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ വിവിധ സഭാ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കമെന്നും കെസിബിസി ജാഗ്രത കമ്മീഷന്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.