മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ അറസ്റ്റില്‍

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; മുന്‍ ഡിഐജി എസ്.സുരേന്ദ്രന്‍ അറസ്റ്റില്‍

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ നാലാം പ്രതിയും മുന്‍ ഡിഐജിയുമായ എസ്.സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. കളമശേരി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ രാവിലെ 11 ന് ഹാജരായ സുരേന്ദ്രനെ രാത്രി ഒമ്പതോടെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടാം പ്രതിയായ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയത് മുന്‍ ഡിഐജി സുരേന്ദ്രന്റെ വീട്ടില്‍ വച്ചാണെന്ന് പരാതിക്കാര്‍ മൊഴി നല്‍കിയിരുന്നു. 2019 ഡിസംബറിലായിരുന്നു പണം നല്‍കിയത്. പരാതിക്കാരായ യാക്കൂബും അനൂപ് വി. അഹമ്മദും സലീം എടത്തിലും ചേര്‍ന്ന് തൃശൂരില്‍ വച്ചാണ് പണം കൈമാറിയത്. അക്കാലയളവില്‍ സുരേന്ദ്രന്‍ തൃശൂര്‍ ഡിഐജിയായിരുന്നു. 

കെ.സുധാകരന്‍, ഐജി ജി.ലക്ഷ്മണ്‍, എസ്.സുരേന്ദ്രന്‍ എന്നിവര്‍ പലപ്പോഴായി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മോന്‍സണ് വന്‍തുക കൈമാറിയതെന്നാണ് പരാതിക്കാരുടെ ആരോപണം. മോന്‍സണിന്റെ തട്ടിപ്പിന് ഇവര്‍ ബോധപൂര്‍വം കൂട്ടുനിന്നതായും ആരോപിച്ചിരുന്നു.

പരാതിക്കാരുടെ മൊഴിയുടെയും ബാങ്ക് രേഖകളുടെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ പ്രതിചേര്‍ത്തത്. ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ സുരേന്ദ്രന് അറസ്റ്റിനു ശേഷം 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് പേരുടെ ഉറപ്പിലും ജാമ്യം അനുവദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.