ഒമിക്രോണിന് പിന്നാലെ ഏരിസ്; കോവിഡിന്റെ പുതിയ വകഭേദം ഇജി.5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്

ഒമിക്രോണിന് പിന്നാലെ ഏരിസ്; കോവിഡിന്റെ പുതിയ വകഭേദം ഇജി.5.1 യുകെയില്‍ പടരുന്നതായി റിപ്പോര്‍ട്ട്

ലണ്ടന്‍: ലോകത്തെ ഭീതിയിലാഴ്ത്തിയ ഒമിക്രോണിന്റെ വ്യാപനത്തിനു ശേഷം കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോര്‍ട്ട്. അതിവേഗം പടരുന്ന ഒമിക്രോണില്‍ നിന്ന് രൂപംകൊണ്ട ഇജി.5.1 എന്ന വകഭേദം യുകെയില്‍ ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. ഏരിസ് എന്ന് വിളിപ്പേരുള്ള വൈറസ് രാജ്യത്ത് അതിവേഗം പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ ഏഴു പേര്‍ ഏരിസ് ബാധിതരാണെന്ന് യു.കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. 14.6 ശതമാനം കേസുകളില്‍ ഏരിസ് വേരിയന്റിനെ കണ്ടെത്താനായിട്ടുണ്ട്. യു.കെയില്‍ ഈ ആഴ്ച കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റെസ്പിറേറ്ററി ഡാറ്റാമാര്‍ട്ട് സിസ്റ്റത്തിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 4,396 ശ്വാസകോശ സ്രവ സാമ്പിളുകളില്‍ 5.4 ശതമാനവും കോവിഡ് വൈറസാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്ത കേസുകളെക്കാള്‍ 1.7 ശതമാനം അധികമാണ്.

ഏഷ്യയില്‍ വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളില്‍ വൈറസിനെ കണ്ടെത്തിയ ശേഷം ജൂലൈ 31-നാണ് ഏരിസിനെ കോവിഡ് വേരിയന്റായി യുകെ പ്രഖ്യാപിക്കുന്നത്. ഈ ആഴ്ചത്തെ കോവിഡ് കേസുകളുടെ റിപ്പോര്‍ട്ടില്‍ വര്‍ധന കാണുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ. മേരി റാംസെ പറഞ്ഞു. പ്രായമായവരെ ആശുപത്രികളില്‍ പ്രവേശിക്കുന്നതിന്റെ നിരക്കും ഉയര്‍ന്നു. പുതിയ കേസുകളുടെ സ്വഭാവം ആരോഗ്യവിഭാഗം നിരീക്ഷിച്ചുവരികയാണ്.

വൈറസിനെ പ്രതിരോധിക്കാന്‍ ആളുകള്‍ ശുചിത്വവും മറ്റ് മുന്‍കരുതലുകളും സ്വീകരിക്കണമെന്നും യുകെഎച്ച്എസ്എ പറഞ്ഞു. വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റുള്ളവരില്‍ നിന്ന് പരമാവധി അകലം പാലിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ വീണ്ടും പ്രാബല്യത്തില്‍ വന്നു. ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

ഇജി.5.1 വകഭേദത്തെ രണ്ടാഴ്ചയായി ലോകാരോഗ്യ സംഘടന നിരീക്ഷിച്ചുവരികയാണ്. ആളുകള്‍ വാക്സിന്‍ സ്വീകരിച്ചാല്‍ പ്രതിരോധ ശേഷി ലഭിക്കുമെങ്കിലും രാജ്യങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലും കോവിഡ് മൂലമുള്ള ആശുപത്രി പ്രവേശനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷം 10 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ടെന്ന് സിഡിസി പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.