വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഗര്‍ഭഛിദ്രം ഉദാരമാക്കുന്ന നിയമ പരിഷ്‌കരണത്തിനെതിരേ ഒപ്പുശേഖരണവുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ഗര്‍ഭഛിദ്രം ഉദാരമാക്കുന്ന നിയമ പരിഷ്‌കരണത്തിനെതിരേ ഒപ്പുശേഖരണവുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയ സംസ്ഥാനത്ത് ഗര്‍ഭഛിദ്രം എളുപ്പത്തില്‍ സാധ്യമാകാന്‍ ഉതകും വിധം നിയമനിര്‍മാണം നടത്തുന്നതിനെതിരേ ഒപ്പുശേഖരണവുമായി ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍). സംസ്ഥാന പാര്‍ലമെന്റില്‍ അവതരിപ്പിച്ച അബോര്‍ഷന്‍ നിയമ പരിഷ്‌കരണ ബില്ലിനെ എതിര്‍ത്തും അനുകൂലിച്ചും ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ക്രൈസ്തവ സംഘടനയായ എ.സി.എല്‍ ഗര്‍ഭസ്ഥ ശിശുക്കളുടെ സംരക്ഷണത്തിനായി രംഗത്തുവന്നിരിക്കുന്നത്.

മാനസിക-സാമൂഹിക കാരണങ്ങളാല്‍ ഏറെ വൈകിയാലും ഗര്‍ഭഛിദ്രം അനുവദിക്കുന്നതാണു പുതിയ ബില്ലിലെ ശിപാര്‍ശകള്‍. ബില്‍ പ്രാബല്യത്തില്‍ വന്നാല്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം കൂടുതല്‍ എളുപ്പത്തിലും നേരത്തെയും സാധ്യമാകും. ഇതോടെ ഗര്‍ഭഛിദ്രങ്ങളുടെ എണ്ണം കുത്തനെ വര്‍ധിക്കുമെന്ന് പ്രോ-ലൈഫ് സംഘടനകള്‍ ആശങ്കപ്പെടുന്നു.

ഗര്‍ഭഛിദ്രത്തിനായി തന്നെ കാണാനെത്തുന്ന സ്ത്രീയെ ഡോക്ടര്‍ റഫര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത പുതിയ ബില്‍ ഇല്ലാതാക്കുന്നു. ഗര്‍ഭഛിദ്രത്തിനു മുന്നോടിയായുള്ള നിര്‍ബന്ധിത കൗണ്‍സിലിങ് ഒഴിവാക്കുന്നു. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന സമീപനമുള്ള ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ വേണമെന്ന് ആവശ്യപ്പെട്ട് എത്തുന്നവരെ മറ്റു ഡോക്ടര്‍മാരുടെ അടുത്തേക്ക് റഫര്‍ ചെയ്യാനും ബില്‍ ആവശ്യപ്പെടുന്നു

നിലവില്‍ 20 ആഴ്ചയ്ക്ക് ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ ഒരു സ്ത്രീക്ക് ഡോക്ടര്‍മാരുടെ പാനലിന്റെ അംഗീകാരം നേടിയെടുക്കണം. ബില്‍ പാസായാല്‍ പാനല്‍ നിര്‍ത്തലാക്കുകയും ഗര്‍ഭഛിദ്രം ചെയ്യാനുള്ള സമയപരിധി 23 ആഴ്ചയായി ഉയര്‍ത്തുകയും ചെയ്യും.

അതേസമയം ബില്ലിനെതിരേ കത്തോലിക്ക സഭ അടക്കം വലിയ എതിര്‍പ്പുമായി രംഗത്തുവന്നിട്ടുണ്ട്. നിരപരാധിയും പ്രതിരോധിക്കാനാവാത്തതുമായ ഒരു മനുഷ്യ ജീവനെ ഏറ്റവും ദുരിതപൂര്‍ണമായി ഇല്ലാതാക്കുന്നതാണ് ഗര്‍ഭഛിദ്രമെന്ന് പെര്‍ത്ത് ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ അഭിപ്രായപ്പെട്ടിരുന്നു.

ഗര്‍ഭഛിദ്രം നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടാകുന്ന വേദനയെക്കുറിച്ച് യാതൊരു പരിഗണനയും ബില്‍ നല്‍കുന്നില്ല. ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന ഡോക്ടര്‍മാരുടെ മനുഷ്യാവകാശങ്ങളെയും മാനിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി കുറ്റപ്പെടുത്തുന്നു.

സംസ്ഥാനത്ത് ഗര്‍ഭഛിദ്രങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന ബില്ലിനെതിരേ ഓണ്‍ലൈന്‍ കാമ്പെയ്നുമായി മുന്നോട്ടു പോകുകയാണ് എ.സി.എല്‍. ഇതില്‍ പങ്കാളികളാകാന്‍ മനുഷ്യ സ്‌നേഹികളുടെ പിന്തുണയും സംഘടന അഭ്യര്‍ത്ഥിക്കുന്നു.

എ.സി.എല്ലിന്റെ വെബ്സൈറ്റ് സന്ദര്‍ശിച്ച് സംസ്ഥാന എംപിക്കും ലെജിസ്ലേറ്റീവ് കൗണ്‍സിലര്‍മാര്‍ക്കും, അബോര്‍ഷന്‍ നിയമ പരിഷ്‌കരണ ബില്ലില്‍ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഇ-മെയില്‍ അയയ്ക്കാനും ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ പങ്കാളിയാകാനും സാധിക്കും. അതിനായുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു:

https://www.acl.org.au/abortion-wa/

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.