ചെറു പ്രായത്തിൽ അശ്ലീല വീഡിയോ കാണുന്നത് കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു; ഓസ്ട്രേലിയയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട്

ചെറു പ്രായത്തിൽ അശ്ലീല വീഡിയോ കാണുന്നത് കുട്ടികളിൽ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു; ഓസ്ട്രേലിയയിൽ നിന്നുള്ള അന്വേഷണ റിപ്പോർട്ട്

സിഡ്നി: പത്ത് വയസ് മുതൽ കുട്ടികൾ ഓൺലൈൻ പോർണോഗ്രാഫിക്ക് ഇരയാകുന്നതായി ന്യൂ സൗത്ത് വെയിൽസ് സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ ഫലമായി കുട്ടികളിൽ സഹാനുഭൂതി കുറയുകയും ലൈംഗികമായി ആക്രമാത്മകമായ പെരുമാറ്റം വർധിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാന പാർലമെന്റ് കമ്മിറ്റിയുടെ അന്വേഷണത്തിൽ പോർണോഗ്രാഫി വളരെ എളുപ്പത്തിൽ ലഭ്യമാകുന്നുവെന്നും കുട്ടികളുടെ ശരാശരി ആദ്യ കാണൽ പ്രായം 13 ആണെന്നും കണ്ടെത്തി. അന്വേഷണത്തിൽ പോർണോഗ്രാഫി കുട്ടികളിലും യുവാക്കളിലും സഹാനുഭൂതി കുറയൽ, വികാരസ്ഥിരത നഷ്ടപ്പെടൽ, സ്വയം മൂല്യബോധം താഴുക, കുടുംബ-സാമൂഹ്യ ബന്ധങ്ങൾ തകരുക, ലൈംഗിക ആസക്തിയും നിർബന്ധിത പെരുമാറ്റവും വർധിക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തി.

അതിനൊപ്പം സ്ത്രീകളോടുള്ള അവഹേളനപരമായ സമീപനം കൂടി വളരുന്നതായും റിപ്പോർട്ട് പറയുന്നു. ലൈംഗിക വിദ്യാഭ്യാസത്തിലെ കുറവുകൾ പല കുട്ടികളെയും യുവാക്കളെയും പോർണോഗ്രാഫിയെ പാഠപുസ്തകമായി കാണുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. ഇത് അവരുടെ മാനസിക വളർച്ചക്കും ബന്ധങ്ങളിലുമുള്ള ധാരണകൾക്കും പ്രതികൂലമായി ബാധിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് വകുപ്പിന്റെ ന്യൂ സ്ട്രീറ്റ് സർവീസസ് സേവനം ലഭിക്കുന്ന 10 മുതൽ 17 വയസ് വരെയുള്ള കുട്ടികളിൽ പോർണോഗ്രാഫി ഉപയോഗവും ഹാനികരമായ ലൈംഗിക പെരുമാറ്റവും തമ്മിൽ ശക്തമായ ബന്ധം കണ്ടെത്തിയതും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഇത്തരം കുട്ടികൾക്കായി ലഭ്യമായ പിന്തുണാസേവനങ്ങൾ ഇപ്പോൾ പര്യാപ്തമല്ല, അതിനാൽ മനശാസ്ത്രസഹായവും കൗൺസിലിംഗ് സംവിധാനങ്ങളും വർധിപ്പിക്കേണ്ടത് അത്യാവശ്യം ആണെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. റിപ്പോർട്ട് പ്രധാനപ്പെട്ടതാണെങ്കിലും അതിൽ പോർണോഗ്രാഫിയുടെ ദോഷങ്ങളെ വ്യക്തമായി വ്യക്തമാക്കിയിട്ടില്ലെന്നും മാതാപിതാക്കളുടെ പങ്കാളിത്തത്തെപ്പറ്റി റിപ്പോർട്ട് മൃദുവായി സമീപിക്കുന്നുവെന്നും ലിബറൽ പാർട്ടി എം.പി സുസൻ കാർട്ടർ അഭിപ്രായപ്പെട്ടു.

ന്യൂ സൗത്ത് വെയിൽസ് ആണ് ഓസ്‌ട്രേലിയയിൽ ആദ്യമായി പോർണോഗ്രാഫിയുടെ മാനസിക, വികാരാത്മക, ശാരീരിക പ്രത്യാഘാതങ്ങൾ പരിശോധിക്കുന്ന സംസ്ഥാനം. അന്വേഷണം നടത്തുന്നതിനിടെ 81 സമർപ്പണങ്ങൾ ലഭിച്ചിരുന്നു. ഇതിൽ കാതോലിക് വുമൺസ് ലീ​ഗ്, എൻ.എസ്.‍ഡബ്ല്യു, കത്തോലിക്ക സ്കൂൾ രക്ഷിതാക്കൾ കൗൺസിൽ, കോളക്ടീവ് ഷൗട്ട് തുടങ്ങിയ സംഘടനകളുടെ അഭിപ്രായങ്ങളും ഉൾപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.