ആണവ ആയുധക്കൈമാറ്റം? പുടിനെ കാണാന്‍ സ്വകാര്യ ട്രെയിനില്‍ കിം ജോങ് ഉന്‍ റഷ്യയിലേക്ക്

ആണവ ആയുധക്കൈമാറ്റം? പുടിനെ കാണാന്‍ സ്വകാര്യ ട്രെയിനില്‍ കിം ജോങ് ഉന്‍ റഷ്യയിലേക്ക്

മോസ്‌കോ: ലോക രാജ്യങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ തലവന്മാര്‍ കൂടിക്കാഴ്ച്ചയ്‌ക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും റഷ്യന്‍ പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഉക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ടുള്ള സൈനിക സഹകരണത്തിനും റഷ്യയ്ക്ക് ആയുധങ്ങള്‍ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കുമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതെന്നാണ് വിവരം. വളരെ അപൂര്‍വമായി മാത്രം ഉത്തരകൊറിയയില്‍നിന്നു പുറത്തു പോകുന്ന കിം ജോങ് ഉന്‍ റഷ്യയുടെ പസഫിക് തീരത്തുള്ള വ്ളാഡിവേസ്റ്റോക്കിലേക്ക് ട്രെയിന്‍ വഴി യാത്ര തിരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം 10 മുതല്‍ 13 വരെ വ്ളാഡിവോസ്റ്റോക്കിലെ ഫാര്‍ ഈസ്റ്റേണ്‍ ഫെഡറല്‍ യൂണിവേഴ്‌സിറ്റി കാമ്പസില്‍ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറം നടക്കുന്നുണ്ട്. ഇരു നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് 'ദ ന്യൂയോര്‍ക്ക് ടൈംസ്' അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുകൂടാതെ കിം ജോങ് ഉന്‍ റഷ്യയുടെ നാവിക കപ്പലുകള്‍ അടുക്കുന്ന പിയര്‍ 33 സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.

പീരങ്കി ഷെല്ലുകളും മിസൈലുകളും ഉത്തരകൊറിയക്ക് കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പുടിന്റെ നിലപാട്. അതേ സമയം ഉത്തരകൊറിയ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ആണവ അന്തര്‍വാഹിനികള്‍ ഉള്‍പ്പെടെയുള്ളവ റഷ്യയ്ക്ക് കിം ജോങ് ഉന്‍ കൈമാറുമെന്നാണ് വിവരം. ഭക്ഷ്യക്ഷാമം രൂക്ഷമായ ഉത്തരകൊറിയ്ക്കായി ഭക്ഷ്യസഹായവും കിങ് ജോങ് ഉന്‍ തേടും.

ഉത്തരകൊറിയയുമായി സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനെക്കുറിച്ച് റഷ്യ ചര്‍ച്ച ചെയ്യുകയും ആയുധങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു രാജ്യം സന്ദര്‍ശിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. ഉത്തരകൊറിയയുടെ ഏറ്റവും പുതിയതും അത്യാധുനികവുമായ ആയുധങ്ങളുടെ ശേഖരങ്ങള്‍ ആ സന്ദര്‍ശനത്തില്‍ സെര്‍ജി ഷോയിഗുവിന് പരിചയപ്പെടുത്തിയിരുന്നു.

ഉക്രെയ്നില്‍ അധിനിവേശം ആരംഭിച്ച റഷ്യയ്ക്ക് ഉത്തരകൊറിയ കൂടുതല്‍ ആയുധങ്ങള്‍ കൈമാറുമെന്ന് അമേരിക്ക മുന്‍പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനാല്‍ അമേരിക്ക ആശങ്കയിലാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചിരുന്നു. റഷ്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കണമെന്നാവശ്യപ്പെടാനാണ് റഷ്യന്‍ പ്രതിരോധമന്ത്രി ഉത്തരകൊറിയ സന്ദര്‍ശിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും കത്ത് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകൊറിയക്ക് ആയുധങ്ങള്‍ കൈമാറിയാല്‍ റഷ്യയ്ക്ക് നേരെ ഉപരോധമുള്‍പ്പെടെയുള്ള വിവിധ നടപടികള്‍ സ്വീകരിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2019ലായിരുന്നു കിം ജോങ് ഉന്നും പുടിനും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.