ജി20 യില്‍ 'ഇന്ത്യ'യില്ല, പകരം ഭാരതം; ചര്‍ച്ചയായി മോഡിയുടെ ഇരിപ്പിടം

ജി20 യില്‍ 'ഇന്ത്യ'യില്ല, പകരം ഭാരതം; ചര്‍ച്ചയായി മോഡിയുടെ ഇരിപ്പിടം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പേര് ഭാരതം എന്നു മാത്രമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായ റിപ്പോര്‍ട്ടുകള്‍ക്കിടെ ചര്‍ച്ചയായി ജി 20 ഉച്ചകോടിയിലെ 'ഭാരതം'. പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഇരിപ്പിടത്തില്‍ ജി 20 ലോഗോയ്ക്കൊപ്പം ഭാരത് എന്നാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സാധാരണ ഇന്ത്യ എന്നാണ് ഇത്തരം ചടങ്ങുകള്‍ക്ക് രേഖപ്പെടുത്താറുള്ളത്.

പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന ഉദ്ഘാടനത്തിലാണ് മോഡിയുടെ ഇരിപ്പിടത്തില്‍ ജി20 ലോഗോയുള്ള ബോര്‍ഡില്‍ 'ഭാരത്' എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കള്‍ക്ക് രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന് പ്രയോഗിച്ചതിനു പിന്നാലെയാണ് പേരുമാറ്റ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇപ്പോള്‍ ഭാരത് എന്ന ഡെസ്‌ക് പ്ലേറ്റിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

മോഡിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിലും 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' എന്നായിരുന്നു എഴുതിയത്. ഇതോടെ പേരുമാറ്റ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയായിരുന്നു. പേരു മാറ്റുന്നതിനെ അനുകൂലിച്ച് ബിജെപി നേതാക്കളും ചലച്ചിത്ര, സ്പോര്‍ട്സ് താരങ്ങളും രംഗത്ത് വന്നപ്പോള്‍ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. എന്നാല്‍ പേരു മാറ്റം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

'ഇന്ത്യ അതായത് ഭാരത് സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുന്നതാണ്' എന്നാണ് ഭരണഘടനയുടെ ഒന്നാം അനുഛേദനം. എന്നാല്‍ ഇന്ത്യയെന്നത് ബ്രിട്ടിഷുകാര്‍ നല്‍കിയ പേരാണെന്നും സ്വാതന്ത്ര്യത്തിന് മുന്‍പുള്ള കാലത്തിന്റെ നീക്കിയിരിപ്പായ ഈ പേര് ഉപേക്ഷിക്കണമെന്നുമാണ് ബിജെപിയുടെ വാദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.