ആദ്യത്തെ ആണവോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ

ആദ്യത്തെ ആണവോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: ആദ്യത്തെ ആണവോര്‍ജ നിലയം സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. ദേശീയ ആണവോര്‍ജ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യുടെ സഹകരണത്തോടെയാണ് ആണവ നിലയം സ്ഥാപിക്കുന്നതെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ (സൗദി പ്രസ് ഏജന്‍സി) റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച വിയന്നയില്‍ ആരംഭിച്ച ഐ.എ.ഇ.എയുടെ 67ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ സംസാരിക്കവെ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികമായും മേഖലയിലും അന്താരാഷ്ട്ര തലത്തിലും ആണവ അടിയന്തരാവസ്ഥ, ആണവ വികിരണം തുടങ്ങിയ സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും എഎഇഎയുമായി ചേര്‍ന്ന് രാജ്യത്ത് പ്രാദേശിക സഹകരണ കേന്ദ്രം ആരംഭിക്കാന്‍ സൗദി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ഉടമ്പടികളും ഉത്തരവാദിത്തങ്ങളും പാലിച്ച് ആണവോര്‍ജം മനുഷ്യന് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നതിനെ സൗദി പിന്തുണയ്ക്കുന്നു. കാന്‍സര്‍ രോഗികളുടെ ചികിത്സ, ആണവോര്‍ജ ഉത്പാദനം തുടങ്ങിയ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളിലും സൗദി അറേബ്യ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യോഗത്തില്‍ ഏജന്‍സിയുടെ 177 അംഗ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

ഐഎഇഎയുമായി സഹകരിച്ച് വിവിധ മേഖലകളില്‍ ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം വികസിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഊര്‍ജ മന്ത്രി അറിയിച്ചു. 2.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഐഎഇഎ ആരംഭിച്ച 'റേസ് ഓഫ് ഹോപ്' സംരംഭത്തിന് രാജ്യത്തിന്റെ പിന്തുണ അബ്ദുല്‍ അസീസ് രാജകുമാരന്‍ പ്രഖ്യാപിച്ചു. ആണവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ക്യാന്‍സറിനും മറ്റു രോഗങ്ങള്‍ക്കുമെതിരായ ജീവന്‍ രക്ഷാമരുന്നുകളും ഉത്പാദിപ്പിക്കുന്നതാണ് 'റേസ് ഓഫ് ഹോപ്' പദ്ധതി.

മിഡില്‍ ഈസ്റ്റിലെ ആണവ വ്യാപനത്തെ ചെറുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ആണവ നിര്‍വ്യാപന കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

സൗദിയില്‍ ആണവനിലയം നിര്‍മിക്കാനുള്ള ചൈനയുടെ താല്‍പര്യം സൗദി ഭരണകൂടം പരിഗണിക്കുന്നതായി ഒരു മാസം മുമ്പ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആണവ നിലയം നിര്‍മിക്കാനുള്ള സൗദിയുടെ നീക്കത്തെ പിന്തുണയ്ക്കാന്‍ അമേരിക്ക വിസമ്മതിച്ചതിനെ തുടര്‍ന്ന് ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ (സിഎന്‍എന്‍സി) തയ്യാറാക്കിയ കരട് നിര്‍ദേശം സൗദി പരിഗണിക്കുന്നതായി ഓഗസ്റ്റ് അവസാനത്തില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.