പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം രൂപ പിഴ

പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതി സഫര്‍ ഷായ്ക്ക് ഇരട്ട ജീവപര്യന്തം; രണ്ടര ലക്ഷം രൂപ പിഴ

കൊച്ചി: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വാല്‍പ്പാറയില്‍ കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം. പ്രതി നെട്ടൂര്‍ സ്വദേശി സഫര്‍ഷാ (29)യ്ക്ക് എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടര ലക്ഷം രൂപ പിഴയും ഒടുക്കണം.

കൊച്ചിയിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായിരുന്ന പതിനേഴുകാരിയെ ആണ് ഇയാള്‍ കാറില്‍ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്. സഫര്‍ഷാ കുറ്റക്കാരനാണെന്ന് നേരത്തേ കോടതി കണ്ടെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്.

2020 ജനുവരി ഏഴിനാണ് ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ കുണ്ടന്നൂരിലുള്ള ഒരു കാര്‍ ഷോപ്പിലെ ഡ്രൈവറായ സഫര്‍ഷാ കാറില്‍ കടത്തിക്കൊണ്ടു പോയത്. അതിരപ്പിള്ളി മലക്കപ്പാറ ഭാഗത്തേക്കാണ് പോയത്. തുടര്‍ന്ന് കാറിനുള്ളില്‍ വച്ച് പ്രതി കുട്ടിയെ കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം മലക്കപ്പാറയ്ക്ക് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് വാല്‍പ്പാറ വഴി കടന്നു കളഞ്ഞു.

കൃത്യം നടത്തിയ ശേഷം പൊള്ളാച്ചി വഴി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ സംഭവ ദിവസം തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാറില്‍ രക്തക്കറ കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇതോടെ ഇയാളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്.

തുടര്‍ന്ന് കാപ്പിത്തോട്ടത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. പെണ്‍കുട്ടി സൗഹൃദത്തില്‍ നിന്ന് പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതി നല്‍കിയ മൊഴി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.