'അറിഞ്ഞിടത്തോളം അത് അവരുടെ പണിയാണ്'; ആശുപത്രി ആക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ലെന്ന് ജോ ബൈഡന്‍

'അറിഞ്ഞിടത്തോളം അത് അവരുടെ പണിയാണ്'; ആശുപത്രി ആക്രമണത്തിന് പിന്നില്‍  ഇസ്രയേല്‍  അല്ലെന്ന് ജോ ബൈഡന്‍

ടെല്‍ അവീവ്: ഗാസയിലെ അല്‍ അഹ് ലി അറബ് ആശുപത്രിയിലെ വ്യോമാക്രമണത്തില്‍ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.

'ഞാന്‍ മനസിലാക്കിയതു വച്ച് അതിനു പിന്നില്‍ നിങ്ങളല്ല, അത് അവരുടെ പണിയാണ്. എന്നാല്‍ എങ്ങനെയാണ് സ്ഫോടമുണ്ടായതെന്ന് അറിയാത്ത ഒരുപാട് ആളുകള്‍ പുറത്തുണ്ട്' - ടെല്‍ അവീവിലെത്തി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിയില്‍ ബൈഡന്‍ പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ടെല്‍ അവീവ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ബെഞ്ചമിന്‍ നെതന്യാഹു ബൈഡനെ സ്വീകരിച്ചത്. ഇസ്രയേലിനോടുള്ള യു.എസിന്റെ ഐക്യദാര്‍ഢ്യവും സുരക്ഷയോടുള്ള പ്രതിബദ്ധതയും ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ സന്ദര്‍ശനം.

ഇസ്രയേലിലെത്തിയ ബൈഡന്‍ മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്ത് മാനുഷികമായ പിന്തുണ ഗാസയ്ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്ന് സെക്യൂരിറ്റി കൗണ്‍സില്‍ കോ-ഓഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി അറിയിച്ചു.

പ്രാദേശിക നേതാക്കന്‍മാരുമായും ചര്‍ച്ച നടത്തി തടവിലാക്കപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് മടക്കി അയയ്ക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. പ്രശ്നം കൂടുതല്‍ വഷളാകുന്നതിന് യു.എസ് ആഗ്രഹിക്കുന്നില്ല. ഇസ്രയേല്‍ നടത്തുന്ന പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതിന് യാതൊരു നീക്കവുമില്ലെന്നും അദേഹം പറഞ്ഞു.

ആക്രമണം തടയുന്നതിനാണ് ശ്രമിക്കുന്നത്. ഈജിപ്ത് പ്രസിഡന്റ്, ജോര്‍ദാന്‍ രാജാവ് എന്നിവരുമായി ഇതിനകം ചര്‍ച്ച നടത്തി. തടവുകാരായി പിടിച്ചു കൊണ്ടുപോയ യു.എസ് പൗരന്‍മാരെ മോചിപ്പിക്കുക എന്നത് ബൈഡന്റെ പ്രധാന ലക്ഷ്യമാണന്നും കിര്‍ബി പറഞ്ഞു.

ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കിയതായി അറബ് നേതാക്കള്‍ അറിയിച്ചു. പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദെല്‍ ഫത്താ എല്‍ സിസി എന്നിവരാണ് ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയത്. ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മാന്‍ സഫാദിയാണ് കൂടിക്കാഴ്ച റദ്ദാക്കിയ വിവരം അറിയിച്ചത്.

അതിനിടെ ഇസ്ലാമിക് ജിഹാദികളുടെ റോക്കറ്റ് ആക്രമണം പരാജയപ്പെട്ട് അല്‍ അഹ് ലി അറബ് ആശുപത്രിയില്‍ പതിച്ചതിനെപ്പറ്റി ഹമാസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ റെക്കോര്‍ഡിങ്് ഇസ്രായേല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.