കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഉത്തേജനം ലഹരി? ഇസ്രയേല്‍ ആക്രമണത്തിനു മുന്‍പ് ഹമാസ് ഭീകരര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

 കണ്ണില്ലാത്ത ക്രൂരതയ്ക്ക് ഉത്തേജനം ലഹരി? ഇസ്രയേല്‍ ആക്രമണത്തിനു മുന്‍പ് ഹമാസ് ഭീകരര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്

ഗാസ: ഇസ്രയേലില്‍ ഒക്‌ടോബര്‍ ഏഴിന് അപ്രതീക്ഷിത ആക്രമണം നടത്തി നിരപരാധികളെ കൊലപ്പെടുത്തിയ ഹമാസ് ഭീകരര്‍ വലിയ അളവില്‍ ലഹരി മരുന്നിന്റെ പിടിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്്. ഇസ്രയേലില്‍ കൊല്ലപ്പെട്ട നിരവധി ഹമാസ് ഭീകരരുടെ പോക്കറ്റില്‍ നിന്ന് ഉത്തേജക മരുന്നായ ക്യാപ്റ്റഗണ്‍ ഗുളികകള്‍ കണ്ടെടുത്തതായി 'ജറുസലേം പോസ്റ്റാണ്' റിപ്പോര്‍ട്ട് ചെയ്തത്.

'പാവങ്ങള്‍ക്കുള്ള കൊക്കെയ്ന്‍' എന്നറിയപ്പെടുന്ന സിന്തറ്റിക് ആംഫെറ്റാമിന്‍ ഗണത്തിലുള്ള മയക്കുമരുന്നാണ് ക്യാപ്റ്റഗണ്‍. ഈ മയക്കുമരുന്ന് ഹമാസ് ഭീകരരെ നിസംഗതയോടു കൂടി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. കൂടാതെ, ഈ മരുന്ന് അവരെ കൂടുതല്‍ സമയം അതീവ ജാഗ്രതയോടെ നിലനിര്‍ത്തുകയും വിശപ്പ് പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മുമ്പ് ഭയം അടിച്ചമര്‍ത്താന്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ ഇത് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2015ല്‍ ക്യാപ്റ്റഗണ്‍ കുപ്രസിദ്ധി നേടിയിട്ടുണ്ട്. കാലക്രമേണ, ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനം കുറഞ്ഞപ്പോള്‍, സിറിയയും ലെബനനും നിയന്ത്രണം ഏറ്റെടുക്കുകയും വന്‍തോതില്‍ മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഗാസ, ക്യാപ്റ്റഗണിന്റെ ഒരു ജനപ്രിയ വിപണിയായി മാറിയെന്നും ദി ജെറുസലേം പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉല്‍പാദനം സിറിയയില്‍

മിഡില്‍ ഈസ്റ്റില്‍ ഉടനീളം ഉപയോഗിക്കുന്ന വളരെ ആസക്തിയുള്ള ആംഫെറ്റാമൈനാണ് ക്യാപ്റ്റഗണ്‍. ഇതിന്റെ ലോകത്തിലെ വിതരണത്തിന്റെ 80 ശതമാനവും സിറിയയിലാണ് ഉല്‍പാദിപ്പിക്കുന്നത്.

ശ്രദ്ധാ വൈകല്യങ്ങള്‍, നാര്‍കോലെപ്‌സി, വിഷാദം എന്നിവ കൈകാര്യം ചെയ്യുന്നതിനാണ് ആദ്യം ഇത് വികസിപ്പിച്ചെടുത്തത്. ഉറക്കത്തിന്റെ ആവശ്യകത കുറയ്ക്കുക, വിശപ്പ് അടിച്ചമര്‍ത്തുക, ഊര്‍ജ്ജം പ്രദാനം ചെയ്യുക എന്നിവയാണ് ക്യാപ്റ്റഗണിന്റെ പ്രധാന ഇഫക്റ്റുകള്‍. താങ്ങാനാവുന്ന വിലയും നിര്‍മ്മാണത്തിന്റെ എളുപ്പവും കാരണം മിഡില്‍ ഈസ്റ്റില്‍ ഇത് ഒരു ജനപ്രിയ മരുന്നായി തുടരുകയാണ്.

സിറിയയിലെയും ലെബനനിലെയും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നതനുസരിച്ച്, ഈ മരുന്ന് തീവ്രവാദികള്‍ക്കിടെയില്‍ മാത്രമല്ല, യുദ്ധമേഖലകളില്‍ താമസിക്കുന്ന സാധാരണക്കാരും പതിവായി ഉപയോഗിക്കുന്നു. കൂടാതെ, ഈ മരുന്ന് സിറിയയുടെ പ്രധാന വരുമാന സ്രോതസ്സായി മാറിയെന്നും ഇതിന് ഇറാന്‍ പിന്തുണയുള്ള ലെബനന്‍ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ സജീവ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയന്‍ സ്വേച്ഛാധിപതി ബഷാര്‍ അസദിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ക്യാപ്റ്റഗണിന്റെ ഉല്‍പാദനത്തില്‍ സജീവമാണെന്ന് ഏകദേശം രണ്ട് വര്‍ഷം മുമ്പ് ദ ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹിസ്ബുള്ളയുടെ പങ്കാളിത്തത്തോടെ ഈ വ്യവസായം അസദിന്റെ സഹോദരന്റെ മേല്‍നോട്ടത്തിലാണ് തുടരുന്നത്. പത്ത് വര്‍ഷത്തിലേറെയായി സിറിയയെ വേട്ടയാടുന്ന ആഭ്യന്തര യുദ്ധത്തിന്റെ ദുരിതങ്ങള്‍ക്കിടെയിലും ഇതൊരു സമ്പന്ന സംരംഭമായി പ്രവര്‍ത്തിക്കുകയാണ്.

സൗദി അറേബ്യ, ഇറ്റലി, മലേഷ്യ, ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളില്‍ ക്യാപ്റ്റഗണ്‍ വ്യാപകമാണെന്നാണ് വിവരം. ജോര്‍ദാനില്‍, സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ മുതല്‍ മരുന്നിന് അടിമകളാണ്. ഈ രാജ്യങ്ങളിലൊക്കെ കുറഞ്ഞ വിലയ്ക്ക് ഇത് എളുപ്പത്തില്‍ ലഭ്യമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.