അഫ്ഗാന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം: ചാരമായി ലങ്ക

അഫ്ഗാന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം: ചാരമായി ലങ്ക

മുംബൈ: ശ്രീലങ്കയെ ഏഴു വിക്കറ്റിന് തകര്‍ത്ത് അഫ്ഗാന്‍ കുതിപ്പ് തുടരുന്നു. ടോസ് നേടി ശ്രീലങ്കയെ ബാറ്റിംഗിന് അയച്ച അഫ്ഗാന്‍ തീരുമാനം ശരിയായിരുന്നുവെന്ന് തെളിഞ്ഞു.

ശ്രീലങ്ക മുന്നോട്ടുവച്ച 242 റണ്‍സ് വിജയലക്ഷ്യം 45.2 ഓവറില്‍ വെറും 3 വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ മറികടന്നു. 73 റണ്‍സുമായി അസ്മതുള്ള ഒമര്‍സായ് അഫ്ഗാന്റെ ടോപ്പ് സ്‌കോററായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശനക രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 241 റണ്‍സെടുക്കുന്നതിനിടെ ഓള്‍ ഔട്ടാവുകയായിരുന്നു. ശ്രീലങ്കന്‍ നിരയില്‍ എട്ട് പേര്‍ രണ്ടക്കം കടന്നെങ്കിലും ആര്‍ക്കും ഒരു വലിയ ഇന്നിംഗ്‌സ് പോലും കളിക്കാനായില്ല.

46 റണ്‍സ് നേടിയ പാത്തും നിസങ്കയാണ് ശ്രീലങ്കന്‍ നിരയിലെ ടോപ്പ് സ്‌കോറര്‍. ഓരോ തവണ ശ്രീലങ്ക കളി പിടിക്കുമ്പോഴും വിക്കറ്റ് വീഴ്ത്തി അഫ്ഗാന്‍ പിടിമുറുക്കിക്കൊണ്ടിരുന്നു. അഫ്ഗാനിസ്താനു വേണ്ടി ഫസലുല്‍ ഹഖ് ഫറൂഖി നാലും മുജീബ് റഹ്‌മാന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ ആദ്യ ഓവറില്‍ തന്നെ നഷ്ടമായെങ്കിലും ഇബ്രാഹിം സദ്രാനും റഹ്‌മത് ഷായും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അഫ്ഗാനു മേല്‍ക്കൈ നല്‍കി. 73 റണ്‍സ് നീണ്ട ഈ കൂട്ടുകെട്ടിനൊടുവില്‍ സദ്രാന്‍ (39) വീണു.

നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷാഹിദിയും റഹ്‌മത് ഷായും ചേര്‍ന്ന് ഇന്നിംഗ്‌സ് അനായാസം മുന്നോട്ടുകൊണ്ടുപോയി. ഒരുതരത്തിലുള്ള സമ്മര്‍ദ്ദവുമില്ലാതെ വളരെ റിലാക്‌സ്ഡായ ഒരു റണ്‍ ചേസ്.

58 റണ്‍സ് നീണ്ട കൂട്ടുകെട്ടിനൊടുവില്‍ റഹ്‌മത് ഷാ (62) പുറത്തായി. എന്നാല്‍ അഞ്ചാം നമ്പറിലെത്തിയ അസ്മതുള്ള ആക്രമിച്ചുകളിച്ചതോടെ കളി അഫ്ഗാന്‍ അനായാസം കൈയിലാക്കി.

നായകനൊപ്പം അപരാജിത കൂട്ടുകെട്ടു തീര്‍ത്ത അസ്മത്തുള്ള അഫ്ഗാനെ മൂന്നാം ജയത്തിലേക്ക് അനായാസം നയിച്ചു. അസ്മതുള്ള 63 പന്തില്‍നിന്ന് 73 റണ്‍സ് നേടി. ഹഷ്മത്തുള്ള 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.