കടല്‍ വിഴുങ്ങുന്നു; പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങള്‍ക്ക് ഓസ്‌ട്രേലിയ അഭയം നല്‍കും

കടല്‍ വിഴുങ്ങുന്നു; പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ ടുവാലുവിലെ ജനങ്ങള്‍ക്ക് ഓസ്‌ട്രേലിയ അഭയം നല്‍കും

കാന്‍ബറ: കടല്‍ വിഴുങ്ങുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രം ടുവാലുവിലെ ജനങ്ങള്‍ക്ക് അഭയം നല്‍കാനൊരുങ്ങി ഓസ്ട്രേലിയ. ടുവാലുവിലെ ജനങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുന്നതിന് വേണ്ടിയുള്ള കരാറില്‍ ഓസ്ട്രേലിയ ഒപ്പിട്ടു. 11,200 മാത്രം ജനസംഖ്യയുള്ള ഈ ചെറിയ ദ്വീപ്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കടലില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആശങ്കപ്പെടുത്തുന്ന പ്രതിഫലനമാണ് ടുവാലു ദ്വീപിലെ ദുരവസ്ഥയിലൂടെ പുറത്തു വരുന്നത്.

അഭയം നല്‍കുന്നതിന് പുറമേ, ടുവാലുവിന് സൈനിക സഹായം, ടെലികമ്മ്യൂണിക്കേഷന്‍, ഊര്‍ജം, സൈബര്‍ സുരക്ഷാ എന്നീ രംഗങ്ങളിലും സഹായം നല്‍കുന്നതും കരാറിലെ പ്രധാന ഘടകമാണ്. പസഫിക്കില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് പ്രതിരോധിക്കുന്നതും കരാറിന്റെ ലക്ഷ്യമാണ്.

ഓസ്ട്രേലിയയുടെ സമ്മതമില്ലാതെ മറ്റു രാജ്യങ്ങളുമായി തങ്ങള്‍ പ്രതിരോധ കരാറുകളില്‍ എത്തില്ലെന്ന് ടുവാലു സമ്മതിച്ചു. നേരത്തെ, ന്യൂസിലന്‍ഡും അമേരിക്കയും ചില പസഫിക് രാഷ്ട്രങ്ങളുമായി ഇത്തരത്തിലുള്ള കരാറുകളില്‍ എത്തിയിരുന്നു. കരാര്‍ പ്രകാരം, പ്രതിവര്‍ഷം 280ന് മുകളില്‍ ആളുകള്‍ക്ക് ഓസ്ട്രേലിയ വിസ അനുവദിക്കും. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആദ്യമായാണ് ഓസ്ട്രേലിയ അഭയം നല്‍കുന്നത്.

ഈ കരാര്‍ ഒരു നാഴികക്കല്ലാണെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി പ്രതികരിച്ചു. ഓസ്ട്രേലിയയുടെ നടപടി പ്രതീക്ഷയുടെ വെളിച്ചമാണെന്ന് ടുവാലു പ്രധാനമന്ത്രി കാസിയ നടാനോ പറഞ്ഞു. പ്രാദേശിക സ്ഥിരത ഉറപ്പുവരുത്താനുള്ള സംയുക്ത ദൗത്യത്തിന്റെ വലിയ കുതിച്ചു ചാട്ടമാണ് ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2021ല്‍ മുട്ടോളം വെള്ളത്തില്‍ നിന്നുകൊണ്ട് ടുവാലു വിദേശകാര്യ മന്ത്രി സൈമണ്‍ കൊഫേ ലോക കാലാവസ്ഥ ഉച്ചകോടിയെ അഭിസംബോധന ചെയ്തത് ചര്‍ച്ചയായിരുന്നു. ആഗോളതാപനത്തിന്റെ പരിണിത ഫലമായി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ടുവാലുവിനെ കടലെടുക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.


2021-ല്‍ ഗ്ലാസ്ഗോവില്‍ നടന്ന യുണൈറ്റഡ് നേഷന്‍സിന്റെ ക്ലൈമറ്റ് കോണ്‍ഫറന്‍സില്‍ ടുവലു വിദേശകാര്യ മന്ത്രി അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്ന് പ്രസംഗിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പസിഫിക്ക് ദ്വീപ് രാജ്യമായ ടുവലുവിന്റെ അവസ്ഥ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യം.

ലോകത്തിലെ ഏറ്റവും ചെറിയ നാലാമത്തെ രാജ്യമാണ് ടുവാലു. വെറും 26 ചതുരശ്രകിലോമീറ്റര്‍ മാത്രമാണ് ആകെ വിസ്തീര്‍ണം. തെക്കന്‍ പസഫിക് സമുദ്രത്തില്‍ ഓസ്ട്രേലിയയ്ക്കും ഹവായ്ക്കും ഇടയിലാണ് എട്ട് കുഞ്ഞന്‍ ദ്വീപുകളുടെ കൂട്ടമായ ടുവാലു സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് കോളനിയായിരുന്ന ടുവാലു 1978ലാണ് സ്വതന്ത്രമായത്. എല്ലിസ് ദ്വീപുകള്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്.

തലസ്ഥാനമായ ഫുണാഫട്ടി എന്ന ദ്വീപിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ വസിക്കുന്നത്. ദ്വീപ് മേഖലയായതിനാല്‍ തന്നെ മണ്ണിന്റെ അളവും കൃഷിയും താരതമ്യേന കുറവാണ്. മത്സ്യബന്ധനവും ടൂറിസവുമാണ് പ്രധാന വരുമാനമാര്‍ഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.