ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാം ഘട്ട സഹായം; പാലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം തുടരുമെന്ന് കേന്ദ്രമന്ത്രി

ഗാസയിലേക്ക് ഇന്ത്യയുടെ രണ്ടാം ഘട്ട സഹായം; പാലസ്തീന്‍ ജനതയ്ക്കുള്ള മാനുഷിക സഹായം തുടരുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: യുദ്ധ ദുരിതമനുഭവിക്കുന്ന ഗാസയിലേക്ക് ഇന്ത്യ രണ്ടാംഘട്ട സഹായം അയച്ചു. 32 ടണ്ണോളം വരുന്ന സഹായ ശേഖരങ്ങളാണ് അയച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വ്യോമപാത വഴി ഈജിപ്തിലെ അല്‍ അരിഷ് വിമാനത്താവളത്തിലാണ് സഹായമെത്തിക്കുക. അവിടെനിന്ന് റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിക്കും.

ഇന്ത്യന്‍ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് സഹായങ്ങളെത്തിക്കുന്നത്. 32 ടണ്‍ സഹായ ശേഖരങ്ങളാണ് അയച്ചതെന്ന് വിദേശാകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു. പാലസ്തീന്‍ ജനതയ്ക്കായുള്ള മാനുഷിക സഹായം നല്‍കുന്നത് തുടരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സഹായ വസ്തുക്കളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

പലസ്തീനിലേക്കുള്ള ഇന്ത്യയുടെ ആദ്യ സഹായമെത്തിച്ചത് കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു. ഗാസയിലേക്ക് നിലവില്‍ സഹായമെത്തിക്കാന്‍ സാധ്യമാവുന്ന ഒരേയൊരു മാര്‍ഗം റഫാ അതിര്‍ത്തിയാണ്. ഇതുതന്നെ പൂര്‍ണതോതില്‍ അനുവദിക്കപ്പെട്ടിട്ടില്ല. അല്‍ ആരിഷ് വിമാനത്താവളത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് ഈജിപ്ത്-ഗാസ അതിര്‍ത്തിയായ റഫാ.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ പ്രവേശിച്ച് അപ്രതീക്ഷിത ആക്രമണം നടത്തിയതിന് പിന്നാലെ ഗാസയ്ക്ക് നേരെ ഇസ്രായേല്‍ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. ഇപ്പോള്‍ സംഘര്‍ഷം ഏഴാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ഗാസയില്‍ നിലവില്‍ 12,300 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.