നാല് ദിവസത്തെ വെടിനിര്‍ത്തല്‍ നാളെ രാവിലെ പത്ത് മുതല്‍ പ്രാബല്യത്തില്‍; ഇസ്രയേലും ഹമാസും ബന്ദികളെ മോചിപ്പിക്കും

നാല് ദിവസത്തെ വെടിനിര്‍ത്തല്‍ നാളെ രാവിലെ പത്ത് മുതല്‍ പ്രാബല്യത്തില്‍; ഇസ്രയേലും ഹമാസും ബന്ദികളെ മോചിപ്പിക്കും

ഗാസ സിറ്റി: ഗാസയില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ വ്യാഴാഴ്ച രാവിലെ പത്തിന്  ആരംഭിക്കും. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ തീരുമാനമുണ്ടായത്. വ്യാഴാഴ്ച രാവിലെ പത്ത് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഹമാസ് പോളിറ്റ് ബ്യൂറോ അധ്യക്ഷന്‍ മൂസ അബു മര്‍സൂക്ക് പ്രഖ്യാപിച്ചു. ഇസ്രയേലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ബന്ദികളുടേയും തടവുകാരുടേയും കൈമാറ്റങ്ങള്‍ക്കനുസൃതമായി വെടിനിര്‍ത്തല്‍ കരാര്‍ കൂടുതല്‍ ദിവസങ്ങളിലേക്ക് നീട്ടാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വെടിനിര്‍ത്തല്‍ നീട്ടണമെന്ന് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടങ്ങി ഒന്നര മാസത്തിന് ശേഷം ഉണ്ടാകുന്ന നിര്‍ണായകമായ നീക്കമാണ് വെടിനിര്‍ത്തല്‍. കരാര്‍ പ്രകാരം ബന്ദികളാക്കിയവരില്‍ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കാമെന്ന് ഹമാസ് സമ്മതിച്ചു. പകരമായി ഇസ്രയേല്‍ തടവിലാക്കിയ പാലസ്തീനി സ്ത്രീകളെയും കുട്ടികളെയും സ്വതന്ത്രരാക്കും. ഇസ്രയേല്‍ ജയിലിലുള്ള 150 തടവുകാരെയാണ് മോചിപ്പിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

റഫാ അതിര്‍ത്തി വഴി ഇന്ധനം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ വെടിനിര്‍ത്തല്‍ കാലയളവില്‍ ഗാസയിലേക്ക് എത്തിക്കും. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും പ്രശ്നങ്ങള്‍ പരിഹരിച്ച് ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനുമായുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുമെന്ന് അറിയിച്ച ഖത്തര്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനായി നടത്തിയ പരിശ്രമങ്ങള്‍ക്ക് ഈജിപ്തിനെയും അമേരിക്കയെയും അഭിനന്ദിച്ചു.

വെടിനിര്‍ത്തല്‍ കാര്യത്തില്‍ ധാരണയിലെത്തിയതായി ഇസ്രയേലും സ്ഥിരീകരിച്ചു. മന്ത്രിസഭ വോട്ടിനിട്ടാണ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. മൂന്നിനെതിരെ 35 വോട്ടുകള്‍ക്കാണ് മന്ത്രിസഭ തീരുമാനം അംഗീകരിച്ചത്. ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്), മൊസാദ്, ഷിന്‍ബെറ്റ് എന്നിവര്‍ വെടിനിര്‍ത്തലിനെ അനുകൂലിച്ചു.

ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ വ്യാഴാഴ്ച തന്നെ ആരംഭിക്കുമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഏലി കോഹെന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.