പ്രമേഹത്തെ തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റി: കാനം രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു

 പ്രമേഹത്തെ തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റി: കാനം രാജേന്ദ്രന്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കുന്നു

തിരുവനന്തപുരം: പ്രമേഹത്തെതുടര്‍ന്നുണ്ടായ അണുബാധ മൂലം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വലത് കാല്‍പാദം മുറിച്ചുമാറ്റി. സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന അദേഹം വിശ്രമത്തിന് ശേഷം വീണ്ടും സജീവമാകും. ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ് അദേഹം.

'നേരത്തേ ഉണ്ടായ അപകടം കാരണം ഇടത് കാലിന് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന വലതു കാലിന്റെ അടിഭാഗത്ത് ഒരു മുറിവുണ്ടായി. പ്രമേഹം കാരണം അത് കരിഞ്ഞതുമില്ല. രണ്ട് മാസമായിട്ടും കരിയാതെ തുടര്‍ന്നതോടെയാണ് ആശുപത്രിയില്‍ എത്തിയത്.

അപ്പോഴേക്കും പഴുപ്പ് മുകളില്‍ കയറി. രണ്ട് വിരലുകള്‍ മുറിച്ച് കളയണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഓപ്പറേഷന്‍ സമയത്ത് മൂന്ന് വിരലുകള്‍ മുറിച്ചു. എന്നിട്ടും അണുബാധ കുറയാതായതോടെ കഴിഞ്ഞ ചൊവ്വാഴ്ച പാദം തന്നെ മുറിച്ച് മാറ്റേണ്ടി വന്നു.' - ഒരു സ്വാകര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദേഹം.
വേദനയുണ്ടെന്നും അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദേഹം വ്യക്തമാക്കി. കൃത്രിമ പാദം വയ്ക്കണം. അതുമായി പൊരുത്തപ്പെടണം. രണ്ട് മാസത്തിനുള്ളില്‍ അത് ചെയ്യാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും മൂന്ന് മാസത്തെ അവധിക്കുള്ള അപേക്ഷ പാര്‍ട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും

ഈ മാസം 30ന് ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗം അത് പരിഗണിക്കുമെന്നും അദേഹം പറഞ്ഞു. അവധി എടുക്കുന്ന സമയത്ത് പകരം സംവിധാനം പാര്‍ട്ടി ആലോചിക്കുമെന്നും കാനം വ്യക്തമാക്കി.

അസി. സെക്രട്ടറിമാരായ ഇ. ചന്ദ്രശേഖരന്‍ പി.പി സുനീര്‍, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ബിനോയ് വിശ്വം, ദേശീയ നിര്‍വാഹക സമിതി അംഗം കെ. പ്രകാശ് ബാബു എന്നിവര്‍ താന്‍ അവധി എടുക്കുന്ന സമയത്ത് പാര്‍ട്ടിയെ കൂടുതലായി ശ്രദ്ധിക്കുമെന്നും കാനം പറഞ്ഞു. കൂട്ടായി മുന്നോട്ട് പോകാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും എം.എന്‍ സ്മാരക നവീകരണം നടക്കുന്നത് എത്രയും വേഗം തീര്‍ക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.