ഇന്റർനെറ്റിന്റെ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ ഭൗതീകശരീരം പൊതുദർശനത്തിന്

ഇന്റർനെറ്റിന്റെ മധ്യസ്ഥൻ കാർലോ അക്യുറ്റിസിൻ്റെ ഭൗതീകശരീരം പൊതുദർശനത്തിന്

അസ്സീസി: ഇന്നു മുതൽ ഒക്ടോബർ 17 വരെ വിശ്വാസികൾക്ക് വണങ്ങുന്നതിനായി കാർലോ അക്യുറ്റിസിൻ്റെ ശരീരം അടക്കംചെയ്തിരിക്കുന്ന കല്ലറയുടെ മുൻഭാഗം തുറന്നു. കാർലോ അക്യുറ്റിസിൻ്റ ശരീരം അഴുകിയിട്ടില്ല എന്നും ഭാഗികമായിട്ട് അഴുകിയിരുന്നു എന്നും വാദങ്ങൾ ഉണ്ടെങ്കിലും സഭയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഭൗതീകശരീരം കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ അത്യാധുനിക രീതിയിൽ മെഴുകുകൊണ്ട് അറ്റകുറ്റപണികൾ ചെയ്തതിന് ശേഷമാണ് കല്ലറയിൽ പ്രദർശനത്തിന് വച്ചത്. ഒക്ടോബർ 10 ഇറ്റാലിയൻ സമയം വൈകുന്നേരം 4.30 ന് അസ്സീസിയിലെ വലിയ ബസിലിക്കയിൽ വച്ച് കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തും.  

ആരാണ് കാർലോ അക്യുറ്റിസ്?

ബർമുഡയും ബനിയനുമിട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് കയ്യിൽ ഒരു മൊബൈലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരൻ. ഈ ആധുനിക ലോകത്തുനിന്ന് വിശുദ്ധിയുടെ പടവുകൾ ചവിട്ടിക്കയറുന്ന ഒരു ചെറുപ്പക്കാരൻ. ഇന്നത്തെ യുവജനങ്ങളെപ്പോലെ കമ്പ്യൂട്ടറിനോടും മൊബൈലിനോടും ഫുട്ബോളിനോടും ഒക്കെ വല്ലാത്ത ഭ്രമമുള്ള ഒരു കൗമാരക്കാരൻ. തന്റെ ഹീറോ ആയ ക്രിസ്തുവിന്റെ ചങ്കോട് ചേർന്നിരിക്കുക എന്നത് മാത്രമാണ് അവനെ മറ്റുള്ളവരിൽ നിന്ന് അല്പം വ്യത്യസ്തനാക്കിയത്.


1991 ൽ ലണ്ടനിൽ ജനിച്ച് അതേ വർഷം തന്നെ മാതാപിതാക്കളോടൊപ്പം ഇറ്റലിയിലെ മിലാൻ എന്ന പട്ടണത്തിലേക്ക് മടങ്ങിയെത്തിയ കാർലോ അക്യുറ്റിസ് പരി. കന്യകമറിയത്തോടും ദിവ്യകാരുണ്യത്തോടും അതീവ ഭക്തി പുലർത്തിയിരുന്നു. കമ്പ്യൂട്ടറും ഇന്റർനെറ്റും നന്നായ് കൈകാര്യം ചെയ്യാൻ അറിയാമായിരുന്ന ഈ പതിനഞ്ചുകാരൻ വിശ്വാസത്തിന്റെ പ്രമേയങ്ങളെക്കുറിച്ചുള്ള ഐടി പ്രോജക്ടുകൾ പ്രത്യേകിച്ച് "ദിവ്യകാരുണ്യ അത്ഭുതങ്ങൾ" ലോകത്തിനായി സംഭാവന നൽകി. രക്താർബുദത്തിന്റെ അതികഠിനമായ വേദന നിശബ്ദമായി സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങൾ മാതാപിതാക്കളോടൊപ്പം സന്ദർശിച്ച് അവയെപ്പറ്റി വിശദമായ് പഠിച്ചാണ് കാർലോ തന്റെ പദ്ധതി പൂർത്തിയാക്കിയത്.

ഒത്തിരി പ്രത്യേകതകൾ ഒന്നും എടുത്തു പറയാനില്ലാത്ത ഒരു സാധാരണ പയ്യൻ. നന്നായ് പഠിച്ചും കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിച്ചും സൈക്കിളിൽ ചുറ്റിക്കറങ്ങിയും തന്റെ കൗമാരം നന്നായ് ആഘോഷിച്ച കാർലോ തന്റെ ജീവിതത്തിൽ നിന്ന് ഒരു നിമിഷം പോലും ദൈവത്തെ മാറ്റിനിർത്തിയില്ല. സ്വന്തം ഇടവക പള്ളിയിൽ വളരെ ചെറുപ്രായത്തിൽ തന്നെ അൾത്താരബാലനായും കൊച്ചുകുട്ടികൾക്ക് ക്രിസ്തുവിന്റെ സ്നേഹം പകർന്നു നൽകാൻ വേദപാഠ അദ്ധ്യാപകനായും സേവനം ചെയ്തു. ഒരു ദിവസം പോലും വി. കുർബാന മുടക്കിയിരുന്നില്ല.

പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാർലോ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഭവനമില്ലാതെ തെരുവിൽ അലഞ്ഞു നടന്നിരുന്ന പാവപ്പെട്ട മനുഷ്യർക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം നൽകുന്ന 'കാരിത്താസ്' എന്ന ക്രൈസ്തവ സംഘടനയുടെ പ്രവർത്തനങ്ങളിലേക്ക് കാർലോ കടന്നു ചെല്ലുകയും അവിടെയുള്ള പാവങ്ങൾക്ക് ഭക്ഷണം വിളമ്പി നൽകുന്നതിനോടൊപ്പം അല്പം തമാശയും കുശലവും ഒക്കെ പറഞ്ഞ് അവരോട് സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു.

രക്താർബുദം ബാധിച്ച കാർലോ 2006 ഒക്ടോബർ 12 ന് മോൻസയിൽ വെച്ച് പതിനഞ്ചാം വയസ്സിൽ മരിച്ചു. തന്റെ സഹനങ്ങളെ മാർപ്പാപ്പയ്ക്കുവേണ്ടിയും തിരുസഭയ്ക്കുവേണ്ടിയും ഒപ്പം സ്വർഗ്ഗത്തിൽ പോകുന്നതിനായും സമർപ്പിച്ചു. മരിച്ചു കഴിയുമ്പോൾ എന്നെ അസ്സീസിയിൽ കൊണ്ടുപോയി സംസ്കരിക്കണം എന്ന് മരണത്തിന് മുമ്പ് കാർലോ പറഞ്ഞതനുസരിച്ച് മൃതദേഹം ഇന്ന് അസ്സീസിയിലെ "സ്പോല്ല്യയസിയോണെ" ദേവാലയത്തിൽ (ഫ്രാൻസിസ് അസ്സീസി തന്റെ മാനസാന്തരത്തിന് ശേഷം ഉടുവസ്ത്രം ഉരിഞ്ഞ് നഗ്നനായി നിന്ന സ്ഥലത്ത് ഉള്ള ദേവാലയം) ആണ് സംസ്കരിച്ചിരിക്കുന്നത്.

കാർലോയുടെ മധ്യസ്ഥത്താൽ ഒരു ബ്രസീലിയൻ കുട്ടിക്ക് ലഭിച്ച അത്ഭുതം തിരുസഭ അംഗീകരിച്ചതോടെ ഫ്രാൻസിസ് പാപ്പ കാർലോ അക്യുറ്റിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്താൻ അനുവാദം നൽകുകയായിരുന്നു.

✍️ സി. സോണിയ തെരേസ് ഡി. എസ്സ്. ജെ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.