റേഡിയോ പ്രീസ്റ്റിന് വിടനല്‍കി മെല്‍ബണ്‍

റേഡിയോ പ്രീസ്റ്റിന് വിടനല്‍കി മെല്‍ബണ്‍

മെല്‍ബണ്‍: റേഡിയോ പ്രീസ്റ്റ് എന്ന പേരില്‍ പ്രശസ്തനായ വൈദികന്‍ ഫാ. ഗെറാര്‍ഡ് ഡൗളിംഗിന് (91) വിടനല്‍കി മെല്‍ബണ്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 25നാണ് അന്തരിച്ചത്. 91 വയസായിരുന്നു.

65 വര്‍ഷം മുന്‍പ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ച് പ്രഥമ ദിവ്യബലി അര്‍പ്പിച്ച സെന്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനകള്‍ക്കും കുര്‍ബാനയ്ക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പുറമെ ആയിരങ്ങളാണ് പങ്കെടുത്തത്.

മെല്‍ബണ്‍ ആര്‍ച്ച്ബിഷപ് പീറ്റര്‍ എ കോമെണ്‍സൊലി കുര്‍ബാനയ്ക്കും മറ്റ് ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി. ഓണ്‍ലൈനായും കത്തീഡ്രലിലും എത്തിയ എല്ലാവരോടും നന്ദി പറഞ്ഞ അദ്ദേഹം എളിമയുടെ മകുടമായിരുന്നു ഫാ. ഗെറാര്‍ഡ് ഡൗളിംഗ് എന്നും അദ്ദേഹത്തിന്റെ വിശ്വാസതീക്ഷണതയും മറ്റുള്ളവരോടുള്ള സഹിഷ്ണുതയും ഏറെ പ്രശംസനീയമാണെന്നും ചൂണ്ടിക്കാട്ടി.

50 വര്‍ഷം മുന്‍പ് അദ്ദേഹം ആരംഭിച്ച ദ ഫാമിലി കൗണ്‍സിലര്‍ എന്ന പരിപാടിയിലൂടെ ആയിരക്കണക്കിന് ആളുകളെയാണ് അദ്ദേഹം സ്പര്‍ശിച്ചിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് കരുതലും സാന്ത്വനവും പകരുന്നതിനായാണ് അദ്ദേഹം ഈ പരിപാടി സ്ഥാപിച്ചതെന്നും ഇതിലൂടെ ലക്ഷങ്ങളാണ് അദ്ദേഹത്തിന്റെ കരുതല്‍ ആസ്വദിച്ചതെന്നും ഈ പരിപാടിയില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്ന ഫിലിപ് ടൗസല്‍ പറഞ്ഞു.

ഒരു വ്യക്തിയോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അവരെ കേള്‍ക്കുകയെന്നാണ്. മറുവശത്ത് ഉള്ളവരെ കേള്‍ക്കാന്‍ നാം ഉണ്ടെന്ന് അറിയിക്കുന്നതാണ് അവരോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്ന് ഫാ ഗെറാര്‍ഡ് വിശ്വസിച്ചിരുന്നുവെന്നും അദ്ദേഹം എപ്പോഴും ഇങ്ങനെ ചെയ്യാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്നും ഫിലിപ് വെളിപ്പെടുത്തി.

കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഏകദേശം 2600 ഷോയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. പലവിധ വ്യാധികളില്‍ പെട്ട് ഉഴറുന്ന ലക്ഷക്കണക്കിന് നിരാലംബര്‍ക്ക് ആശ്വാസവും ആശ്രയവുമായിരുന്നു അദ്ദേഹത്തിന്റെ കൗണ്‍സിലിംഗ് പ്രോഗ്രാമായ ദ ഫാമിലി കൗണ്‍സിലര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.