ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു; സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു; സൈഫര്‍ കേസില്‍ ഇമ്രാന്‍ ഖാനും ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും 10 വര്‍ഷം ജയില്‍ ശിക്ഷ

ഇസ്ലാമാബാദ്: സൈഫര്‍ കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മുന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈഷിയ്ക്കും പാക് പ്രത്യേക കോടതി പത്ത് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു.

പ്രധാനമന്ത്രിയായിരിക്കേ ഇമ്രാന്‍ ഖാന്‍ 2022 ല്‍ മാര്‍ച്ചില്‍ അമേരിക്കന്‍ എംബസി അയച്ച രഹസ്യ നയതന്ത്ര കേബിള്‍ വെളിപ്പെടുത്തി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കുറ്റത്തിനാണ് ശിക്ഷ വിധിച്ചത്.

2023 ഡിസംബറില്‍ അദിയാല ജില്ലാ ജയിലില്‍ കേസിന്റെ പുനര്‍വിചാരണ ആരംഭിച്ചിരുന്നു. ഡിസംബര്‍ 13 ന് ഇമ്രാന്‍ ഖാനും ഖുറൈഷിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അഴിമതിക്കേസില്‍ നിലവില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയാണ് ഇരുവരും.

ഇവര്‍ക്കു വേണ്ടി ഹാജരാകേണ്ട മുന്‍ അഭിഭാഷകര്‍ കോടതിയില്‍ കൃത്യമായി എത്തിച്ചേരാത്തതിനാല്‍ പുതിയ അഭിഭാഷകരെ കേസില്‍ നിയമിച്ചിരുന്നു. വിധി പ്രസ്താവനയെ തുടര്‍ന്ന് ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹരീക്-എ- ഇന്‍സാഫ് (പിടിഐ) ഇരുനേതാക്കള്‍ക്കും പിന്തുണയുമായി എക്സ് പ്ലാറ്റ്ഫോമിലൂടെ രംഗത്തെത്തി.

പാകിസ്താന്‍ ഇമ്രാന്‍ ഖാനും ഷാ മെഹ്മൂദ് ഖുറൈഷിയക്കും ഒപ്പമാണെന്നും ഈ വിധി അപ്പീല്‍ കോടതി തള്ളുമെന്നും പിടിഐ പ്രതികരിച്ചു. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പിടിഐയുടെ പ്രമുഖ നേതാക്കള്‍ക്കെതിരെ കോടതി വിധി വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതി തേടി ഇമ്രാന്‍ ഖാന്‍ പത്രിക സമര്‍പ്പിച്ചിരുന്നുവെങ്കിലും അത് തള്ളിയിരുന്നു.

2022 ഏപ്രിലാണ് അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാനെ പുറത്താക്കിയത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് അറ്റോക്ക് ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. അതിനിടെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും സൈഫര്‍ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.