കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളും ഇരട്ടക്കുട്ടികളും മരിച്ച നിലയില്‍; ഹീറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചതെന്നു സംശയം

കാലിഫോര്‍ണിയയില്‍ കൊല്ലം സ്വദേശികളായ ദമ്പതികളും ഇരട്ടക്കുട്ടികളും മരിച്ച നിലയില്‍; ഹീറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചതെന്നു സംശയം

കൊല്ലം: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലംഗ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ഹീറ്ററില്‍ നിന്നുള്ള വാതകം ശ്വസിച്ചാണ് കൊല്ലം സ്വദേശികളായ ദമ്പതികളും മക്കളും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫാത്തിമ മാതാ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പട്ടത്താനം വികാസ് നഗര്‍ 57ല്‍ ഡോ. ജി. ഹെന്റിയുടെ മകന്‍ ആനന്ദ് സുജിത് ഹെന്റി (42), ഭാര്യ ആലീസ് പ്രിയങ്ക (40), നാലു വയസുള്ള ഇരട്ടക്കുട്ടികളായ നോഹ, നെയ്തന്‍ എന്നിവരാണ് മരിച്ചത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 7.45നാണ് പൊലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സാന്‍ മറ്റേയോയിലാണ് കുടുംബം താമസിക്കുന്നത്. മരണകാരണം വെളിപ്പെടുത്താന്‍ സാന്‍ മറ്റേയോ പൊലീസ് തയാറായില്ല. തണുപ്പിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാം മരണകാരണമെന്നാണ് ബന്ധുക്കള്‍ സംശയിക്കുന്നത്.

കിളിയല്ലൂര്‍ വെളിയില്‍ വീട്ടില്‍ പരേതനായ ബെന്‍സിഗര്‍-ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ് പ്രിയങ്ക. ആലീസിന്റെ അമ്മ ജൂലിയറ്റ് അമേരിക്കയിലായിരുന്നു. കഴിഞ്ഞ 11നാണ് നാട്ടില്‍ വന്നത്. 12ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ആലീസ് പ്രിയങ്കയെ വിളിച്ചിരുന്നു. അതിനു ശേഷം ഇരുവരെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

തുടര്‍ന്ന് അമേരിക്കയിലുള്ള ഒരു ബന്ധുവിനെ ജൂലിയറ്റ് വിവരം അറിയിച്ചു. അദ്ദേഹം ഒരു സുഹൃത്ത് മുഖേന അന്വേഷിച്ചു. ആനന്ദിന്റെ വീടിനു പുറത്ത് എത്തിയ സുഹൃത്തിനു സംശയം തോന്നിയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പൊലീസ് എത്തി പൂട്ടു തുറന്നപ്പോഴാണ് ഒരു മുറിയില്‍ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം രാത്രി വൈകി നടക്കുമെന്നും അതിന്റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും സാന്‍ മറ്റേയോ പൊലീസ് പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും മരിച്ചുവെന്നാണ് അവര്‍ പറയുന്നത്. മറ്റാരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല. എല്ലാ സാധ്യതകളും അന്വേഷിക്കുന്നതായും പൊലീസ് സംഘം അറിയിച്ചു. ഗൂഗിളില്‍ ജോലി ചെയ്യുകയായിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാര്‍ട്ടപ് തുടങ്ങിയത്. ആലീസ് പ്രിയങ്ക സീനിയര്‍ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വര്‍ഷം മുന്‍പാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.