സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍; തിരഞ്ഞെടുത്തത് എതിരില്ലാതെ

സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍; തിരഞ്ഞെടുത്തത് എതിരില്ലാതെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭയില്‍. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വര്‍ഷം ലോക്‌സഭാ അംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ഇതാദ്യമായാണ് സോണിയ ഗാന്ധി രാജ്യസഭയില്‍ എത്തുന്നത്.

സോണി ഗാന്ധിയ്ക്കൊപ്പം ബിജെപി നേതാക്കളായ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരും സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാരെ സോണിയ നേരത്തെ അറിയിച്ചിരുന്നു. തനിക്ക് നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച സോണിയ തന്റെ കുടുംബത്തിന് തുടര്‍ന്നും പിന്തുണ നല്‍കുമെന്നും അഭ്യര്‍ഥിച്ചിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാലാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറാനുള്ള തീരുമാനമെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭയില്‍ മത്സരിക്കാന്‍ സോണിയ ഗാന്ധി നേരത്തെ സന്നദ്ധത അറിയിച്ചിരുന്നു. താന്‍ രാജ്യസഭയിലേക്ക് മാറുന്നത് അനാവശ്യ പ്രചാരണത്തിന് ഇടയാക്കുമെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുടുംബവും ഡോക്ടര്‍മാരും പ്രചാരണത്തിന് ഇറങ്ങരുത് എന്ന നിലപാട് എടുത്തതോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

1998 മുതല്‍ 2022 വരെ 22 വര്‍ഷക്കാലം കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു. 1999 ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സോണിയാ ഗാന്ധി അമേഠി നിലനിര്‍ത്തി. 2004 ല്‍ അമേഠി രാഹുല്‍ ഗാന്ധിക്ക് വിട്ടുകൊടുത്ത് സോണിയ ഗാന്ധി റായ്ബറേലിയിലേക്ക് മാറി.
രാജസ്ഥാനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മന്‍മോഹന്‍ സിങ് ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 56 രാജ്യസഭാംഗങ്ങള്‍ ഏപ്രിലില്‍ വിരമിക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും 1964 ഓഗസ്റ്റ് മുതല്‍ 1967 ഫെബ്രുവരി വരെ രാജ്യസഭയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സോണിയ രാജ്യസഭയിലെത്തിയതോടെ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.