കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയുപയോഗിച്ച് സിപിഎമ്മിനെ കടന്നാക്രമിക്കാന്‍ ഉറച്ച് കോണ്‍ഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കെപിസിസിയുടെ 'സമരാഗ്നി' യാത്രയുടെ ഭാഗമായി എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെപിപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്.
ടി.പിയുടേത് അടക്കമുള്ള കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരു ശക്തി മാത്രമാണുള്ളത്. ആ ഉന്നത നേതാവാരെന്ന് ആലോചിച്ചാല്‍ പിടികിട്ടുമെന്നും സുധാകരന്‍ പറഞ്ഞു. തന്റെ ഇടവും വലവുമുണ്ടായിരുന്ന ഇരുപത്തിയെട്ടോളം പേര്‍ കൊല്ലപ്പെട്ടെന്നും വടക്കന്‍ മലബാറിലെ ഈ കൊലപാതകങ്ങളുടെ ഒക്കെ പിന്നില്‍ ഈ ഉന്നത നേതാവാണെന്നും സുധാകരന്‍ ആരോപിച്ചു. കൂടാതെ ടി.പി കേസില്‍ അകത്താകേണ്ടവര്‍ ഇനിയുമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ജില്ലകളിലെ പാര്‍ട്ടി ക്രിമിനലുകളാണ് ടി.പിയുടെ കൊലപാതകത്തില്‍ പങ്കെടുത്തതെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവില്ലാതെ ഇത് നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ടി.പി കേസിനൊപ്പം എക്സാലോജിക്ക് വിഷയവും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26