സോണിയ ഇടപെട്ടു; തോമസ് മയപ്പെട്ടു

സോണിയ ഇടപെട്ടു; തോമസ് മയപ്പെട്ടു

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ദിവസങ്ങള്‍ നീണ്ട സമ്മര്‍ദ്ദത്തിനൊടുവില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെവി തോമസിനെ ഹൈക്കമാന്‍ഡ് അനുനയിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സോണിയാ ഗാന്ധി ഇന്നലെ കെ.വി തോമസിനെ നേരിട്ട് വിളിച്ചിരുന്നു. ഇതോടെ പുതിയ രാഷ്ട്രീയ നീക്കം വ്യക്തമാക്കാന്‍ ഇന്നു രാവിലെ പതിനൊന്ന് മണിയ്ക്ക് കൊച്ചിയില്‍ നടത്തുമെന്നു പറഞ്ഞ വാര്‍ത്താ സമ്മേളനം റദ്ദാക്കി കെവി തോമസ് തിരുവനന്തപുരത്തെത്തി.

തലസ്ഥാനത്ത് എഐസിസി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കെ.വി തോമസ് ഇടതുമുന്നണിയുടെ ഭാഗമായേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ തീരുമാനമായതായാണ് അറിയുന്നത്. ഇന്ന് നടത്തുമെന്ന് പറഞ്ഞിരുന്ന വാര്‍ത്താ സമ്മേളനം റദ്ദാക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും മുന്‍കൂട്ടി തീരുമാനിച്ച വാര്‍ത്താ സമ്മേളനം റദ്ദാക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞ് തോമസ് വഴങ്ങാതിരിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് സോണിയ ഗാന്ധിയുടെ വിളി വന്നത്. കെവി തോമസ് പാര്‍ട്ടി വിടുമെന്നും ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്നും ദിവസങ്ങളായി പ്രചാരണമുണ്ട്. എന്നാല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ക്കു വേണ്ടി കെ.വി തോമസ് ഉയര്‍ത്തുന്ന സമ്മര്‍ദ്ദം പരിഗണിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിലയിരുത്തിയിരുന്നു.

തന്നെ സോണിയ ഗാന്ധി നേരിട്ട് വിളിച്ചതായി കെ.വി തോമസ് ഇന്നലെ രാത്രി മാധ്യമങ്ങളെ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയ ഗാന്ധി പറഞ്ഞതിനാല്‍ അത് തള്ളിക്കളയാന്‍ കഴിയില്ല. തനിക്ക് ചില വിഷമങ്ങളുണ്ട്. പാര്‍ട്ടിയില്‍ നിന്ന് ചിലര്‍ ആക്ഷേപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പല കാര്യങ്ങളിലും പാര്‍ട്ടിയില്‍ നിന്ന് തനിക്ക് വേദനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അടുത്ത ബന്ധുവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കണമെന്ന് കെവി തോമസ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ സ്ഥാനമാനങ്ങളൊന്നും ചോദിച്ചിട്ടില്ലെന്നും രാവിലെ നടക്കുന്ന യോഗത്തിനു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു തോമസിന്റെ പ്രതികരണം. നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി നിര്‍ദേശിച്ചെന്നും സോണിയ ഗാന്ധി പറയുന്ന കാര്യം അനുസരിക്കുമെന്നും കെ.വി തോമസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.