സൂറിച്ച്: ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവിതം ദുരിതത്തിലാക്കുകയും ചെയ്ത ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് തുടക്കം കുറിക്കാന്‍ കാരണക്കാരായ ഹമാസിനെ നിരോധിക്കാനൊരുങ്ങി സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. ഒക്ടോബര്‍ ഏഴിന് രണ്ട് സ്വിസ് പൗരന്മാര്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേരെ ക്രൂരമായി കൊലപ്പെടുത്തുകയും 250-ലേറെ പേരെ ബന്ദികളാക്കുകയും ചെയ്ത ആക്രമണമാണ് നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്.
പുതിയ നിയമനിര്‍മ്മാണത്തിന് കീഴില്‍ ഹമാസിനെയും അവരുടെ അനുകൂല സംഘടനകളെയും നിരോധിക്കുമെന്ന് സ്വിസ് സര്‍ക്കാര്‍ അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഹമാസിന്റെ ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേല്‍ ഗാസയില്‍ പ്രത്യാക്രമണം നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഒക്ടോബറില്‍ നടന്ന ആക്രമണങ്ങള്‍ക്ക് കാരണക്കാരായ ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിനെ സുരക്ഷിതമാക്കുന്നതിനും രാജ്യത്ത് തീവ്രവാദ ആക്രമണങ്ങള്‍ തടയുന്നതിനുമാണ് നിരോധനം ലക്ഷ്യമിടുന്നത്.
നിരോധനത്തിന്റെ ഭാഗമായി ഈ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരെ രാജ്യത്തു നിന്നു നാടുകടത്താനും പ്രവേശന വിലക്കുകള്‍ ഏര്‍പ്പെടുത്താനും സാധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിനു പുറമേ കള്ളപ്പണം വെളുപ്പിക്കുന്നത് തടയാനും ഭീകരവാദത്തിന് ധനസഹായം ഒഴുകുന്നത് തടയാനും നിയമം വഴിവയ്ക്കും. നിലവില്‍ അഞ്ചു വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26