റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ഒരാള്‍ ഉക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു; കേന്ദ്ര ഇടപെടൽ പാഴായി

റഷ്യയില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ ഒരാള്‍ ഉക്രെയ്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു;  കേന്ദ്ര ഇടപെടൽ പാഴായി

മോസ്‌കോ: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യന്‍ യുവാവ് കൊല്ലപ്പെട്ടു. കഴിഞ്ഞ 21ന് ഡോണ്‍ട്‌സ്‌ക് മേഖലയില്‍ ഉക്രെയ്ന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഗുജറാത്ത് സ്വദേശിയായ 23 വയസുകാരന്‍ ഹെമില്‍ അശ്വിന്‍ഭായ് മാന്‍ഗുകിയ കൊല്ലപ്പെട്ടത്. സൂറത്ത് സ്വദേശിയായ ഹെമില്‍ റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായിയായിട്ട് 2023 ഡിസംബറിലാണ് റഷ്യയിലെത്തിയത്.

യുദ്ധമേഖലയില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തില്‍ എത്തിയവര്‍ എല്ലാം ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. റഷ്യയുടെ സൈനിക സുരക്ഷാ സഹായികള്‍ ആയി ജോലി നേടി നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ഇന്ത്യക്കാരെ ഏജന്റുമാര്‍ റഷ്യയിലേക്ക് അയച്ചത് എന്നാണ് വിവരം.

അനിശ്ചിതമായി നീളുന്ന ഉക്രെയ്ന്‍ യുദ്ധത്തിന് സൈനികരില്ലാതെ വിലയുകയാണ് റഷ്യ. ഉടമയായ പ്രിഗോഷിന്‍ കൊല്ലപ്പെട്ടതോടെ വാഗ്നര്‍ ഗ്രൂപ്പ് നിലവില്‍ പുടിന്റെ നിയന്ത്രണത്തിലാണ്. യുദ്ധത്തിനായി ലോകമെമ്പാടും നിന്ന് ആളുകളെ കൂലിപ്പട്ടാളത്തിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പുടിനെന്ന ആരോപണം ഉയരുകയാണ്. അപ്പോഴാണ് പരാതിയുമായി ഇന്ത്യന്‍ യുവാക്കളും രംഗത്തെത്തുന്നത്.

റഷ്യന്‍ സൈന്യത്തിന്റെ സുരക്ഷാ സഹായികളായി നൂറോളം ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും യുദ്ധമുഖത്തേക്ക് വിന്യസിക്കില്ലെന്ന് ഉറപ്പ് നല്‍കിയിട്ടും അതില്‍ ചിലരെയെങ്കിലും റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹെമിലിന്റെ മരണവാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

ഹെമിലിന് നേരെ മിസൈലുകള്‍ പതിക്കുകയായിരുന്നുവെന്ന് കര്‍ണാടകയിലെ ഗുല്‍ബര്‍ഗ സ്വദേശിയായ സമീര്‍ അഹമ്മദ് പറയുന്നു. 'ഒരു ഡ്രോണ്‍ ഞങ്ങള്‍ക്ക് മുകളിലൂടെ പറക്കുകയായിരുന്നു. പെട്ടെന്ന് സ്ഫോടന ശബ്ദം കേട്ടു. ഞാനും മറ്റ് രണ്ട് ഇന്ത്യക്കാരും റഷ്യന്‍ സൈനികരോടൊപ്പം കിടങ്ങിനുള്ളില്‍ ഒളിച്ചു നിന്നു. പിന്നാലെ ഭൂമിയെ കുലുക്കി കൊണ്ട് മിസൈല്‍ വന്ന് പതിക്കുകയായിരുന്നു. അല്‍പസമയത്തിന് ശേഷം ഞങ്ങള്‍ പുറത്ത് ഇറങ്ങിവന്നപ്പോള്‍ ഹെമില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്' - അദ്ദേഹം പറഞ്ഞു.

ഹെമിലിന്റെ മരണത്തോടെ ഭയപ്പെട്ട ഇന്ത്യക്കാര്‍ തങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു കരാറില്‍ ഒപ്പിടണമെന്ന് റഷ്യന്‍ കമാന്‍ഡര്‍ നിര്‍ദേശിച്ചതായും അഹമ്മദ് പറയുന്നു. ഹെമിലിന്റെ മൃതശരീരം രണ്ട് മാസങ്ങള്‍ക്ക് ശേഷം മാത്രമേ ലഭിക്കുകയുള്ളൂവെന്നും കമാന്‍ഡര്‍ അറിയിച്ചതായി അഹമ്മദ് കൂട്ടിച്ചേര്‍ത്തു.

മറ്റൊരു ഇന്ത്യക്കാരന്‍ പങ്കുവെച്ച ചിത്രത്തില്‍ നിന്നും ഹെമിലിന്റെ ശരീരത്തിലെ മുറിവുകളും ചോരയില്‍ മുങ്ങിയ വസ്ത്രവും കാണാം. ഫെബ്രുവരി 21ന് നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു നേപ്പാളിയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഹെമിലിനെ തിരികെ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം പിതാവ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് കത്തയച്ചിരുന്നതായി ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച റഷ്യന്‍ സേനയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പെട്ടെന്ന് തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റഷ്യന്‍ അധികാരികളെ സമീപിച്ചിരുന്നു. 12 ഇന്ത്യക്കാര്‍ യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഇവരെ വാഗ്നര്‍സേനയില്‍ ചേര്‍ന്ന് അധിനിവേശ പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ട് വന്നിരുന്നു.

കര്‍ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഇത്തരത്തില്‍ രാജ്യം വിട്ടവരുടെ കൂട്ടത്തിലുണ്ടെന്നാണ് സൂചന. റഷ്യ-ഉക്രെയ്ന്‍ അതിര്‍ത്തിയില്‍ മരിയോപോള്‍, ഖാര്‍കിവ്, റോസ്തോവ്-ഓണ്‍-ഡോവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്:

ഇന്ത്യക്കാര്‍ റഷ്യയില്‍ കുടുങ്ങിയ സംഭവം: സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം; മോചിപ്പിക്കാന്‍ ശ്രമം തുടങ്ങി

സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ചു; യുദ്ധ മേഖലയില്‍ പോരാടാന്‍ നിര്‍ബന്ധിതരായി 12 ഇന്ത്യക്കാര്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.