മണിപ്പൂര്‍ പ്രതിസന്ധി: സര്‍ക്കര്‍ നടപടി ക്രമങ്ങള്‍ അവഗണിക്കുന്നു; സ്വേച്ഛാധിപത്യത്തിന്റെയും ബുള്‍ഡോസിങ് നയത്തിന്റെ സൂചകമെന്ന് കോണ്‍ഗ്രസ്

മണിപ്പൂര്‍ പ്രതിസന്ധി: സര്‍ക്കര്‍ നടപടി ക്രമങ്ങള്‍ അവഗണിക്കുന്നു; സ്വേച്ഛാധിപത്യത്തിന്റെയും ബുള്‍ഡോസിങ് നയത്തിന്റെ സൂചകമെന്ന് കോണ്‍ഗ്രസ്

ഇംഫാല്‍: സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങള്‍ അവഗണിച്ചെന്ന് കോണ്‍ഗ്രസ്. നിയമസഭയുടെ ബിസിനസ് പെരുമാറ്റച്ചട്ടം 269 പ്രകാരം പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ദിവസം അനുവദിക്കണമെന്ന പ്രതിപക്ഷത്തിന്റെ നിര്‍ദേശം തള്ളിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

സ്വേച്ഛാധിപത്യവും ബുള്‍ഡോസിങ് നയത്തിന്റെ സൂചകവുമാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. 12 ാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ് ബിസിനസ് ഉപദേശക സമിതിയുടെ ആറാമത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. കൂടാതെ ഒരു പ്രത്യേക സമയക്രമവും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഈ സമയക്രമത്തില്‍ ഭേദഗതി ആവശ്യപ്പെടുകയും മണിപ്പൂര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മാത്രമായി ഒരു മുഴുവന്‍ ദിവസത്തെ സെഷന്‍ വേണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തെ മുഖ്യമന്ത്രി എതിര്‍ക്കുകയും സ്പീക്കര്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുകയും ചെയ്തു. ഹ്രസ്വകാല ചര്‍ച്ചകളില്‍ പോലും പ്രശ്‌നം പരിഹരിക്കാമെന്നാണ് സ്പീക്കര്‍ അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രതിഷേധം വകവയ്ക്കാതെ ബിസിനസ് ഉപദേശക സമിതിയുടെ നിര്‍ദിഷ്ട സമയ വിഹിതം അംഗീകരിച്ചുകൊണ്ട് സമ്മേളനം മറ്റ് അജണ്ട ഇനങ്ങളിലേക്ക് പോകുകയായിരുന്നു.

മണിപ്പൂരിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ബിസിനസ് ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം നിലവിലെ നിയമസഭാ സമ്മേളനത്തിന് മതിയായ ഇടമില്ലെന്ന് നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ കെ. രഞ്ജിത് പറഞ്ഞു. ബജറ്റ് നടപടികളൊന്നും പാസാക്കുന്നതിനെ പ്രതിപക്ഷം എതിര്‍ക്കുന്നില്ലെന്നും സംസ്ഥാനത്ത് സാധാരണ നില പുനസ്ഥാപിക്കുന്നതിനായി നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഒരു വേദി വേണമെന്നും അദേഹം വ്യക്തമാക്കി.

പ്രത്യേക ഭരണം ആവശ്യപ്പെട്ട 10 കുക്കി എംഎല്‍എമാരെക്കുറിച്ചുള്ള എത്തിക്സ് ആന്റ് പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദേഹം എടുത്തു പറഞ്ഞു. മണിപ്പൂരിലെ നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.