ന്യൂഡല്‍ഹി: ജനുവരിയില്‍ 67 ലക്ഷം അക്കൗണ്ടുകള്‍ കൂടി നിരോധിച്ചതായി വാട്സ്ആപ്പ്. ജനുവരി ഒന്ന് മുതല്‍ 31 വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 2021 ലെ ഐടി ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടിയെന്ന് വാട്സ്ആപ്പ് അറിയിച്ചു.
ഉപയോക്താക്കള്‍ ആരെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് സുരക്ഷയെ കരുതി 13.50 ലക്ഷം അക്കൗണ്ടുകള്‍ വാട്സ്ആപ്പ് മുന്‍കൂട്ടി സ്വമേധയാ നിരോധിച്ചിരുന്നു അതും ഇതില്‍ ഉള്‍പ്പെടും. രാജ്യത്ത് വാട്സ്ആപ്പിന് 50 കോടി ഉപയോക്താക്കളാണ് ഉള്ളത്. ജനുവരിയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 15000 പരാതികള്‍ ലഭിച്ചതായും വാട്സ്ആപ്പിന്റെ ജനുവരി റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഡിസംബറില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് രാജ്യത്ത് 69 ലക്ഷത്തിലധികം അക്കൗണ്ടുകള്‍ വാട്സ്ആപ്പ് നിരോധിച്ചിരുന്നു. ദുരുപയോഗം തടയുന്നതിനും പ്രതിരോധിക്കുന്നതിനും ഉപയോഗിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനത്തില്‍ തങ്ങള്‍ മുന്‍പന്തിയിലാണ്. സുരക്ഷാ ഫീച്ചറുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമേ ഓണ്‍ലൈന്‍ സുരക്ഷയും സാങ്കേതിക വികസനവും ഉറപ്പാക്കുന്നതിന് എന്‍ജിനീയര്‍മാര്‍, ഡാറ്റാ സയന്റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകര്‍, നിയമ നിര്‍വഹണത്തിലെ വിദഗ്ധര്‍ എന്നിവരുടെ ഒരു ടീമിനെയും നിയമിച്ചിട്ടുണ്ടെന്ന് വാട്സ്ആപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26