വ്യാജ വാഗ്ദാനങ്ങളും കപട സ്‌നേഹവും; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

 വ്യാജ വാഗ്ദാനങ്ങളും കപട സ്‌നേഹവും; പ്രധാനമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.കെ സ്റ്റാലിന്‍

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളോട് കാണിന്ന സ്‌നേഹവും വാഗ്ദാനങ്ങളും വ്യാജമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ധര്‍മ്മപുരിയിലെ വേദിയില്‍ സംസാരിക്കവെയാണ് സ്റ്റാലിന്റെ ആരോപണം. കേന്ദ്രം സംസ്ഥാനങ്ങളെ തുല്യമായി കാണുന്നില്ലെന്നും അദേഹം കുറ്റപ്പെടുത്തി.

ഞങ്ങള്‍ എല്ലാ ജില്ലകളെയും ഒരു പോലെയാണ് കാണുന്നത്. എന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെയാണോ കാണുന്നത്? കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളെയും ബഹുമാനിക്കുകയും പരിപോഷിപ്പിക്കുകയും വേണം, പകരം അവയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങളെ തകര്‍ത്തുകൊണ്ട് അത് (കേന്ദ്രം) നമ്മുടെ ഭാഷയെയും പാരമ്പര്യത്തെയും വംശത്തെയും നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള തമിഴ്നാട് സന്ദര്‍ശനങ്ങളെ പരിഹസിച്ച സ്റ്റാലിന്‍, യാത്രകള്‍ ഒരു പ്രയോജനവും നല്‍കിയില്ലെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രധാനമന്ത്രി ഇടയ്ക്കിടെ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നു. തമിഴ്നാട്ടിലെ ജനങ്ങള്‍ സന്ദര്‍ശനങ്ങളെ വെറുതെയുള്ള യാത്രകളായി മാത്രം കാണുന്നു. ഇത്തരം യാത്രകള്‍ കൊണ്ട് എന്തെങ്കിലും വളര്‍ച്ചയുണ്ടോ? 2019 ല്‍ മധുരയില്‍ എയിംസിന് തറക്കല്ലിട്ടതായി അവര്‍ നാടകം കളിക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അതും നിര്‍ത്തും അദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി എല്‍പിജി നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 10 വര്‍ഷമായി 500 രൂപ കൂട്ടിയിരുന്നത് ഇപ്പോള്‍ 100 രൂപ കുറച്ചു. ഇതൊരു തട്ടിപ്പല്ലേയെന്നും ആളുകളെ വഞ്ചിക്കാന്‍ ഇതിലും മോശമായ മാര്‍ഗമുണ്ടോയെന്നും അദേഹം ചോദിച്ചു.

കഴിഞ്ഞ വര്‍ഷം ചെന്നൈയിലും തൂത്തുക്കുടിയിലും വെള്ളപ്പൊക്കമുണ്ടായപ്പോഴും മോഡി സംസ്ഥാനം സന്ദര്‍ശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അവരുടെ കൈയ്യില്‍ നിന്ന് പിരിയ്ക്കുന്ന പണം പോലും നല്‍കുന്നില്ലെന്നും സ്റ്റാലിന്‍ ആക്ഷേപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.