കൊച്ചി: കോതമംഗലം കള്ളാട്ട് 72 കാരിയുടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്. സ്വര്‍ണാഭരണം കവര്‍ച്ച ചെയ്യാനാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അയല്‍വാസികളായ മൂന്ന് അസം സ്വദേശികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മരിച്ച സാറാമ്മയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയിലാണ് സാറാമ്മ കൊല്ലപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മരുമകള്‍ സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സാറാമ്മയെ കണ്ടെത്തിയത്. തലയില്‍ ഭാരമുള്ള വസ്തുകൊണ്ട് അടിച്ചതായാണ് പ്രാഥമിക നിഗമനം. നാല് വള, ഒരു മാല ഉള്‍പ്പെടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും കാണാതായിരുന്നു.
കൂടാതെ മൃതദേഹം കിടന്ന സ്ഥലത്ത് മഞ്ഞള്‍പ്പൊടി വിതറിയിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും പ്രതികള്‍ക്ക് രക്ഷപ്പെടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് പൊലീസ് സംശയം.
സംഭവത്തിന് പിന്നാലെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്നലെ മുതല്‍ പൊലീസ് നിരീക്ഷണത്തിലുണ്ടായിരുന്നു. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു വരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26