കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് ഇ.ഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകണം

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് ഇ.ഡി നോട്ടീസ്; ബുധനാഴ്ച ഹാജരാകണം

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടാം ഘട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് നേരത്തെ സിപിഎം. പ്രാദേശിക ഭാരവാഹികളായ അനൂപ്, മധു അമ്പലപുരം എന്നിവരെ നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ എം.എം വര്‍ഗീസിനെ ഇ.ഡി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെയും എം.എം വര്‍ഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.

മുന്‍ മന്ത്രി എ.സി മൊയ്തീന്‍, എം.കെ കണ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന് ശേഷമാണ് സിപിഎം ഉന്നതനേതാക്കളിലേക്ക് അന്വേഷണം എത്തുന്നത്.

കരുവന്നൂരില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകള്‍ ഉണ്ട് എന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. അതോടൊപ്പം തൃശൂരിലെ മറ്റു ചില ബാങ്കുകളിലും അക്കൗണ്ടുകളുണ്ട് എന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷനും ആര്‍ബിഐ ഉള്‍പ്പെടെയുള്ളവര്‍ക്കും ഇ.ഡി കൈമാറിയിട്ടുണ്ട്.

കരുവന്നൂര്‍ കേസില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അന്വേഷണം മന്ദഗതിയിലായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അന്വേഷണം വീണ്ടും ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.

ഇതില്‍ കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷം പ്രധാനമന്ത്രി ബിജെപി നേതാക്കളുടെ യോഗത്തില്‍ സംബന്ധിച്ച് സംസാരിച്ചപ്പോഴും കരുവന്നൂര്‍ വിഷയം എടുത്ത് പറഞ്ഞിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.