'അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും, ക്ഷേമ പദ്ധതികള്‍ പുനസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധി രഹിത ഫണ്ട്': യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

'അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും, ക്ഷേമ പദ്ധതികള്‍ പുനസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധി രഹിത ഫണ്ട്': യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, ക്ഷേമ പദ്ധതികള്‍ പുനസ്ഥാപിക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് പ്രകടന പത്രിക. എല്ലാ വാര്‍ഡുകള്‍ക്കും ഉപാധി രഹിതമായ വികസന ഫണ്ട് നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.

ക്ഷേമം, സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഭവന പദ്ധതികള്‍, തൊഴിലവസരങ്ങള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക പരിപാടികള്‍ കൂടാതെ, പൊതുജനാരോഗ്യം, മാലിന്യ നിര്‍മാര്‍ജനം, തെരുവ് നായ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താനുള്ള കര്‍മ പരിപാടികളും, ജലലഭ്യത, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവയ്ക്കുള്ള പരിഹാരമാര്‍ഗങ്ങളും പത്രികയിലുണ്ട്.

വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിലെ പരിഷ്‌കാരങ്ങള്‍ക്കൊപ്പം, അധികാര വികേന്ദ്രീകരണം, സുതാര്യമായ ഭരണം, നിയമനങ്ങളിലെ കാര്യക്ഷമത എന്നിവ ഉറപ്പാക്കുന്ന നയപരമായ മാറ്റങ്ങളും പ്രകടന പത്രികയില്‍ യുഡിഎഫ് പ്രഖ്യാപിച്ചു.

പ്രകടന  പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍:

അധികാരവും വികസന ഫണ്ടും പുനഃസ്ഥാപിക്കും; വാര്‍ഡുകള്‍ക്ക് ഉപാധി രഹിത ഫണ്ട്

സംസ്ഥാന സര്‍ക്കാര്‍ തിരിച്ചെടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരവും പ്രവര്‍ത്തന സ്വാതന്ത്ര്യവും പുനസ്ഥാപിക്കാന്‍ നടപടിയെടുക്കും. ചരിത്രത്തിലാദ്യമായി എല്ലാ വാര്‍ഡുകള്‍ക്കും ഉപാധി രഹിതമായ വികസന ഫണ്ട് നല്‍കുകയും, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വികസന ഫണ്ട് അവകാശമാക്കുകയും ചെയ്യും. ഓരോ വര്‍ഷവും ഫണ്ട് വിഹിതത്തില്‍ പത്ത് ശതമാനം വര്‍ധനവ് ഉറപ്പാക്കും. ഗ്രാമ/വാര്‍ഡ് സഭകള്‍ കമ്മ്യൂണിറ്റി പ്ലാന്‍ തയ്യാറാക്കും.

അഞ്ച് ലക്ഷം വീടുകള്‍; 'ആശ്രയ 2.0' പദ്ധതി പുനരാരംഭിക്കും

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കും. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് വീട് വാടകയ്‌ക്കെടുത്ത് നല്‍കുന്നതിനുള്ള പദ്ധതിയും പത്രികയിലുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം 'ആശ്രയ 2.0' എന്ന പേരില്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാന്‍ പ്രത്യേക കര്‍മ പദ്ധതി നടപ്പാക്കും.

റോഡുകള്‍ നന്നാക്കാന്‍ എമര്‍ജന്‍സി ടീം; 48 മണിക്കൂറിനുള്ളില്‍ കുഴികള്‍ അടയ്ക്കും

തദ്ദേശ റോഡുകള്‍ 'സ്മാര്‍ട്ടാക്കും'. റോഡിലെ കുഴികള്‍ നികത്തുന്നതിനായി 48 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു എമര്‍ജന്‍സി ടീമിനെ സജ്ജമാക്കും. കൂടാതെ, കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍ അധികാരം ഏറ്റെടുത്ത് 100 ദിവസത്തിനകം നന്നാക്കും. ആവശ്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാനും ട്രാക്ക് ചെയ്യാനുമായി 'സ്മാര്‍ട്ട് റോഡ് ഫിക്‌സ് പ്ലാറ്റ് ഫോം' 30-45 ദിവസത്തിനകം ആരംഭിക്കും.

മാലിന്യ നിര്‍മ്മാര്‍ജനം ആധുനികവല്‍ക്കരിക്കും

ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും. 100% വീടുകളില്‍ നിന്നും ബയോ വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യം ശേഖരണം ഉറപ്പാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വാര്‍ഡുകളിലും കമ്പോസ്റ്റ് യൂണിറ്റുകളും നഗരങ്ങളില്‍ ബയോഗ്യാസ് പ്ലാന്റുകളും സ്ഥാപിക്കും.

തെരുവ് നായ നിയന്ത്രണത്തിന് മൊബൈല്‍ എ.ബി.സി യൂണിറ്റുകള്‍

തെരുവുനായ നിയന്ത്രണത്തിനായി വാര്‍ഡുകള്‍ തോറും മാസത്തിലൊരിക്കല്‍ വന്ധ്യംകരണത്തിനും വാക്‌സിനേഷന്‍ ഡ്രൈവുകള്‍ക്കുമായി ഒരു മൊബൈല്‍ എ.ബി.സി യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യും.

 യുവജനക്ഷേമത്തിന് ഊന്നല്‍; വിദ്യാര്‍ത്ഥികള്‍ക്ക് എഐ ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്സ്

യുവാക്കള്‍ക്ക് പ്രത്യേക ഘടക പദ്ധതിയും ഫണ്ടും നീക്കിവെച്ച് തൊഴില്‍ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യമിടും. ക്ലാസ് 5 മുതല്‍ 10 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന 'എഐ ഡിജിറ്റല്‍ സ്‌കില്‍സ് കോഴ്‌സ്' നല്‍കുന്ന ലേണിങ് സെന്ററുകള്‍ ആരംഭിക്കും. യു.പി.എസ്.സി, പി.എസ്.സി, എസ്.എസ്.സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഉയര്‍ന്ന നിലവാരത്തിലുള്ള റീഡിങ് റൂമുകള്‍ സ്ഥാപിക്കും.

ഇന്ദിര കാന്റീന്‍: കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഇന്ദിര കാന്റീന്‍ പോലുള്ള മികച്ച കാന്റീനുകള്‍ സ്ഥാപിക്കും.

തൊഴിലുറപ്പ് പരിഷ്‌കരണം: മഹാത്മാഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികള്‍ മുള, വൃക്ഷം വച്ചുപിടിപ്പിക്കല്‍, ക്ഷീര വികസനം, ഭവന നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കും.

ആശാ വര്‍ക്കര്‍മാര്‍ക്ക് അലവന്‍സ്: ആശാ വര്‍ക്കര്‍മാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവന്‍സ് നല്‍കും.

വനിതാ ക്ഷേമം:  ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ഡേ-കെയര്‍ സൗകര്യത്തോടെ പിന്തുണ നല്‍കാന്‍ എല്ലാ കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും അര്‍ബന്‍ അങ്കണവാടികളും ശിശു സംരക്ഷണ കേന്ദ്രങ്ങളും സ്ഥാപിക്കും. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കി ട്രാന്‍സിറ്റ് പോയിന്റുകളിലും മാര്‍ക്കറ്റുകളിലും പിങ്ക് വാഷ് റൂമുകള്‍ സ്ഥാപിക്കും.

ശിശുക്ഷേമം:  ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ക്രഷുകളും, നഴ്‌സറികളും സ്ഥാപിക്കും. ശിശു ക്ഷേമത്തിനായി സിക്കിം മാതൃകയില്‍ ചൈല്‍ഡ് എംപവര്‍മെന്റ് സെന്റര്‍ തുടങ്ങും.

വയോജന സഹായം:  എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ ഹെല്‍പ്പ്‌ലൈന്‍ സ്ഥാപിക്കും. ആംബുലന്‍സ്, പൊലീസ്, സോഷ്യല്‍ വര്‍ക്കര്‍ സേവനങ്ങള്‍ 30 മിനിറ്റിനകം ലഭ്യമാക്കും.

വെള്ളപ്പൊക്ക നിയന്ത്രണം:  നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍ നടപ്പിലാക്കും. കൂടുതല്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍ വികസിപ്പിക്കും.

ഇ-ഗവേണന്‍സ്: ഭരണ സുതാര്യതയ്ക്കായി എഐ ഉള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗത്തോടെ ഇ-ഗവേണന്‍സ് നടപ്പാക്കും. അഴിമതി പൂര്‍ണമായും തുടച്ചുനീക്കുന്ന സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അംഗീകാരവും സര്‍ട്ടിഫിക്കറ്റും നല്‍കും.

ലീഗല്‍ റിഫോം: ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും 'ന്യായ് പഞ്ചായത്തുകള്‍' നിലവില്‍ വരും. കുടുംബശ്രീയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ആക്ട് (നിയമം) നടപ്പിലാക്കും.

പൊതു സൗകര്യങ്ങള്‍: പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കംഫര്‍ട്ട് സ്റ്റേഷനുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഷി-ടോയ്‌ലറ്റ്, ബയോ ടോയ്‌ലറ്റ് എന്നിവയുടെ എണ്ണവും സൗകര്യവും വര്‍ധിപ്പിക്കും.

ദുരന്ത നിവാരണം: ദുരന്ത നിവാരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കും. പ്രാദേശിക തലത്തിലുള്ള സ്ഥിരം സമിതികള്‍ രൂപീകരിക്കും.

മയക്കു മരുന്ന് നിയന്ത്രണം: 'മയക്കു മരുന്ന് മുക്ത വാര്‍ഡുകള്‍' എന്ന ലക്ഷ്യത്തോടെ പോരാട്ടം ശക്തമാക്കും. എല്ലാ താലൂക്ക് ആശുപതികളിലും മയക്കു മരുന്ന് വിമുക്തി കേന്ദ്രങ്ങള്‍ ആരംഭിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യം: കാര്‍ബണ്‍ ന്യൂട്രല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനം യാഥാര്‍ത്ഥ്യമാക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് നിത്യേന പ്രസിദ്ധീകരിക്കും.

ക്ഷേമ പെന്‍ഷന്‍ മാറ്റങ്ങള്‍: ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ എല്ലാവര്‍ഷവും ചെയ്യേണ്ട മസ്റ്ററിങ്, പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ രണ്ട് വര്‍ഷത്തിലൊരിക്കല്‍ എന്ന രീതിയില്‍ മാറ്റം വരുത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.