ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക്; സംഭവത്തില്‍ അടിമുടി ദുരൂഹത

ദമ്പതികളുടെയും അധ്യാപികയുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക്; സംഭവത്തില്‍ അടിമുടി ദുരൂഹത

കോട്ടയം: മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും അരുണാചല്‍ പ്രദേശില്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. മൂവരുടെയും മരണത്തിന് പിന്നില്‍ ടെലിഗ്രാം ബ്ലാക്ക് മാജിക് ആണെന്ന് പൊലീസ്. ഇത് സംബന്ധിച്ച് നിര്‍ണായക വിവരം പൊലീസിന് ലഭിച്ചെന്നാണ് വിവരം. കോട്ടയം സ്വദേശികളായ നവീന്‍, ഭാര്യ ദേവി, ഇവരുടെ സുഹൃത്ത് തിരുവനന്തപുരം സ്വദേശി ആര്യ എന്നിവരാണ് മരിച്ചത്.

ദമ്പതികള്‍ ബ്ലാക്ക് മാജിക്കിന് ഇരയായത് ടെലിഗ്രാം വഴിയാണെന്നാണ് വിവരം. ബ്ലാക്ക് മാജിക്കില്‍ ആദ്യം ആകൃഷ്ടനായത് നവീന്‍ ആണ്. പിന്നാലെ ഭാര്യയായ ദേവിയെയും സുഹൃത്ത് ആര്യയെയും ഇതിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള മൂന്ന് പേരുടെയും യാത്രയില്‍ അടിമുടി ദുരൂഹതയായിരുന്നു. തിരുവനന്തപുരത്തു നിന്നും ആദ്യം പോയത് കല്‍ക്കട്ടയിലേക്കാണ്. ശേഷം നടത്തിയ ഗുവാഹട്ടി യാത്രയില്‍ ആരും പിന്തുടരാതിരിക്കാനും ശ്രമിച്ചിരുന്നു.

കണ്ടെത്താതിരിക്കാന്‍ ഡിജിറ്റല്‍ പണമിടപാടും ഉവര്‍ നടത്തിയില്ല. രണ്ട് സംഭവത്തില്‍ നവീനിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്താനാണ് പൊലീസ് നീക്കം. നവീന്റെയും ദേവിയുടെയും ആര്യയുടെയം സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കും.

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നവീനും ദേവിയും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. ഇരുവര്‍ക്കും കുട്ടികളില്ല. ആയുര്‍വേദ റിസോര്‍ട്ടില്‍ ഉള്‍പ്പെടെ ഇരുവരും ജോലി ചെയ്തിട്ടുണ്ട്. ഇതുപേക്ഷിച്ച് നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ്ങിലേക്കും ദേവി ജര്‍മന്‍ ഭാഷ പഠിപ്പിക്കാനും ആരംഭിച്ചു. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇരുവരും വിനോദ യാത്രയ്ക്ക് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.

മാര്‍ച്ച് 17 നാണ് നവീനും ദേവിയും കോട്ടയം മീനടത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയത്. മാര്‍ച്ച് 28 ന് വീട്ടിലേക്ക് അവസാനമായി വിളിച്ചിരുന്നു. അവസാനം വിളിച്ചപ്പോള്‍ മൂന്ന് നാല് ദിവസം കഴിഞ്ഞേ വരൂ എന്ന് പറഞ്ഞു. ഇറ്റാനഗറിലെ ഒരു ഹോട്ടലിലാണ് മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തിയത്.

ആര്യയെ കഴിഞ്ഞ 27 ന് തിരുവനന്തപുരത്ത് നിന്ന് കാണാതായിരുന്നു. വീട്ടുകാരോട് പറയാതെ ഇറങ്ങിപ്പോകുകയായിരുന്നെന്നാണ് വിവരം. ബന്ധുക്കളുടെ പരാതിയില്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍ ആര്യ നവീനും ദേവിക്കും ഒപ്പമുണ്ടെന്ന് കണ്ടെത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഗുവാഹട്ടിയിലേക്ക് ഇവര്‍ പോയതായി കണ്ടെത്തിയിരുന്നു. ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്‌കൂളില്‍ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. മുന്‍പ് ഇതേ സ്‌കൂളില്‍ ദേവി ജര്‍മന്‍ പഠിപ്പിച്ചിരുന്നു.

ഇന്ന് രാവിലെ ഇറ്റാനഗര്‍ പൊലീസാണ് വട്ടിയൂര്‍ക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയില്‍ കണ്ടെന്ന വിവരമറിയിച്ചത്. ഇവര്‍ മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.