പാനൂരിലെ ബോംബ് സ്ഫോടനം: മൂന്ന് പേര്‍ അറസ്റ്റില്‍; സമാധാന റാലിയുമായി യുഡിഎഫ്

പാനൂരിലെ ബോംബ് സ്ഫോടനം: മൂന്ന് പേര്‍ അറസ്റ്റില്‍;  സമാധാന റാലിയുമായി യുഡിഎഫ്

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത നാല് പേരില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചെറുപറമ്പ് സ്വദേശി ഷബിന്‍ലാല്‍, കുന്നോത്തുപറമ്പ് സ്വദേശി അതുല്‍, ചെണ്ടിയാട് സ്വദേശി അരുണ്‍ എന്നിവരെയാണ് പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ മൂവരും സ്ഫോടനം നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരാണ്. ഇവരില്‍ ഒരാളുമായി ഇന്ന് രാവിലെ പോലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ബോംബ് നിര്‍മാണം നടന്ന വീട്ടിലും പരിസരത്തുമാണ് തെളിവെടുപ്പ്.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ബോംബ് നിര്‍മാണം നടക്കുമ്പോള്‍ എത്രപേര്‍ സ്ഥലത്തുണ്ടായിരുന്നു, ഇവര്‍ ആരെല്ലാമാണ് എന്നതിലെല്ലാം പോലീസ് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. കേസില്‍ അറസ്റ്റിലായ മൂവരും സിപിഎം പ്രവര്‍ത്തകരാണ്.

കഴിഞ്ഞ ദിവസമാണ് പാനൂര്‍ കുന്നോത്തുപറമ്പ് മുളിയാത്തോടില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകനായ എലിക്കൊത്തിന്റെവിട ഷരില്‍ (31) മരിച്ചിരുന്നു. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആളൊഴിഞ്ഞസ്ഥലത്തെ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ടെറസില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സ്ഫോടനം.

അതേസമയം, വടകര ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ ശനിയാഴ്ച സമാധാന സന്ദേശ റാലി സംഘടിപ്പിച്ചു. ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ച സംഭവമുണ്ടായ സാഹചര്യത്തിലാണ് യുഡിഎഫ് സമാധാന റാലി നടത്തിത്. സിപിഎം.നേതാക്കളുടെ അറിവോടെയാണ് പ്രദേശത്ത് ബോംബ് നിര്‍മാണം നടക്കുന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ ചുമരെഴുതാന്‍ വിട്ടിട്ട് ക്രിമിനല്‍ സംഘങ്ങളുമായി നേതാക്കള്‍ ബന്ധം പുലര്‍ത്തുകയാണ്. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അദേഹം പറഞ്ഞു.

എന്നാല്‍ സംഭവവുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി നേരത്തേ തള്ളിപ്പറഞ്ഞിരുന്നതാണെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.