വാഷിങ്ടണ്‍: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഇന്ത്യന്‍ പൗരനെ കണ്ടെത്തുന്നവര്‍ക്ക് 2.1 കോടിരൂപ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍. ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ്‌കുമാര്‍ ചേതന്‍ഭായ് പട്ടേലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം ലഭിക്കുക. എഫ്.ബി.ഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയില്‍പെട്ടയാളാണ് 32 വയസുകാരനായ ഭദ്രേഷ് കുമാര്‍. ഇയാളുടെ വിവിധ ചിത്രങ്ങള്‍ സഹിതമുള്ള അറിയിപ്പ് എഫ്.ബി.ഐ എക്സില്‍ പങ്കുവച്ചു.
2015 ഏപ്രില്‍ 12ന് മേരിലാന്‍ഡിലെ ഹാനോവറില്‍ പ്രതിയും ഭാര്യയും ജോലി ചെയ്തിരുന്ന ഡോണറ്റ് ഷോപ്പില്‍ വച്ചാണ് ചേതന്‍ പട്ടേല്‍ ഭാര്യ പലക്ക് പട്ടേലിനെ കൊന്നത്. അന്ന് പലക്കിന് 21 വയസ് മാത്രമായിരുന്നു പ്രായം. ഷോപ്പിന്റെ പുറകിലെ മുറിയില്‍ വച്ച് ഭാര്യയെ ഭദ്രേഷ്‌കുമാര്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് പല തവണ കുത്തുകയായിരുന്നു. രാത്രിയില്‍ കടയില്‍ ആളുകളുള്ള സമയത്ത് നടന്ന അരുംകൊലയും കൃത്യത്തിന് ശേഷം ഇയാള്‍ ഓടിപ്പോകുന്നതും സിസിടിവില്‍ പതിഞ്ഞിരുന്നു.
ഇയാളെ കണ്ടെത്താന്‍ 250,000 ഡോളര്‍ റിവാര്‍ഡാണ് പ്രഖ്യാപിച്ചതെന്നും വളരെ അക്രമസ്വഭാവമുള്ള വ്യക്തിയാണെന്നും എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊതുജനങ്ങളുടെ സഹായവും അന്വേഷകരുടെ നിരന്തര പരിശ്രമങ്ങളും പ്രതിയെ പിടികൂടാന്‍ സഹായിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭദ്രേഷ്‌കുമാറിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26