തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ മാസപ്പടിയേക്കാള്‍ വലിയ അഴിമതിയെന്ന് സ്വപ്ന സുരേഷ്. തിരുവനന്തപുരം ജില്ല കോടതിക്ക് മുന്നില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്പ്രിന്‍ക്ലര്‍ കേസ് അന്വേഷിക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ സമീപിച്ച് ആവശ്യമായ രേഖകള്‍ കൈമാറും. കേസുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
മനുഷ്യരെക്കുറിച്ച വിവരങ്ങള്‍ ഇന്റര്‍നാഷനല്‍ കമ്പനികള്‍ക്ക് നല്‍കുകയെന്നത് രാജ്യത്തിന് തന്നെ ഭീഷണിയായ വിഷയമാണ്. വീണയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് തന്നെ ദുരുപയോഗം ചെയ്തതായി ശിവശങ്കര്‍ തന്നോട് പറഞ്ഞിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കില്‍ ജോലി നേടിയെന്ന കേസില്‍ കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു സ്വപ്ന. കോടതി അവധിയാണെങ്കിലും കേസ് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്.
സ്‌പേസ് പാര്‍ക്ക് നിയമനത്തിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന ഹാജരായത്. കേസില്‍ സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.
അതേസമയം, സ്‌പേസ് പാര്‍ക്കില്‍ കണ്‍സല്‍ട്ടന്റായി നിയമിച്ച സ്വപ്നക്ക് നല്‍കിയ ശമ്പളം തിരികെ ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.എസ്.ഐ.ടി.ഐ.എല്‍) നിയമന ഏജന്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കത്ത് നല്‍കിയെങ്കിലും പണം നല്‍കാനാകില്ലെന്നാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26