തൊടുപുഴ: ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി ഇടപാടില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്‌ക്കെതിരെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടില്‍ ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു ഭൂമി വാങ്ങിയെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മിച്ചഭൂമി കേസിലുള്‍പ്പെട്ട ഭൂമിയിലാണ് റിസോര്‍ട്ട്. കേസിലുള്‍പ്പെട്ടതിനാല്‍ രജിസ്ട്രേഷനോ, പോക്കുവരവോ സാധ്യമല്ല. ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് മാത്യു സ്ഥലം വാങ്ങിയതെന്ന് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അധികൃതര്‍, ഇടനിലക്കാര്‍ ഉള്‍പ്പെടെ 21 പ്രതികളാണ് കേസിലുള്ളത്. 16-ാം പ്രതിയാണ് മാത്യു കുഴല്‍നാടന്‍.
2012 മുതലുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ പി.കെ ഷാജിയാണ് കേസിലെ ഒന്നാം പ്രതി. ക്രമവിരുദ്ധമായി ഭൂമി കൈമാറ്റം ചെയ്യുന്നതിനായി ഇദേഹം ഇടപെട്ടുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ചിന്നക്കനാല്‍ പഞ്ചായത്ത് സെക്രട്ടറിമാരും കേസില്‍ പ്രതികളാണ്.
ചിന്നക്കനാലിലെ റിസോര്‍ട്ട് ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തിയതായി നേരത്തെ വിജിലന്‍സ് വ്യക്തമാക്കിയിരുന്നു. നികുതി തട്ടിപ്പ് നടത്തി, 50 സെന്റ് ഭൂമി അധികമായി കൈവശം വെച്ചു, മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ട സ്ഥലം രജിസ്‌ട്രേഷന്‍ നടത്തി എന്നിവ ഉള്‍പ്പെടെയുള്ള ക്രമക്കേടുകളാണ് അന്ന് കണ്ടെത്തിയിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26