ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

ഡോളര്‍ കടത്ത് കേസ്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ ബുധനാഴ്ചത്തേക്ക് മാറ്റി

കൊച്ചി: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റി. അതേസമയം, സ്വർണകടത്ത് കേസ് പ്രതി റബിൻസണിൻ്റെ റിമാൻ്റ് കാലാവധി നീട്ടി. ഫെബ്രുവരി ഒൻപത് വരെയാണ് റിമാൻ്റ് നീട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സിജെഎം കോടതിയാണ് ഇരുവരുടെയും കേസുകള്‍ പരിഗണിച്ചത്. 

നേരത്തെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത സ്വർണക്കടത്ത് കേസിലും, ഇഡി യുടെ കള്ളപ്പണക്കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കേസിൽ ശിവശങ്കറിനെ ഈ മാസം ഒൻപത് വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഒന്നരക്കോടി രൂപയുടെ ഡോളർ കടത്തിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഡോളർ കടത്തുമായി തനിക്കെതിരെ ഒരു തെളിവുകളും ഇല്ലെന്നാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയിൽ വച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കർ വാദിച്ചു.

അതേസമയം കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും അതിന് ശക്തമായ തെളിവുകളുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി.

യുഎഇ കോണ്‍സുലേറ്റിന്റെ മുൻ ചീഫ് അക്കൗണ്ട് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിലായിരുന്നു കസ്റ്റംസിന്റെ നിർണായക നടപടികൾ. 15 കോടി രൂപയുടെ ഡോളർ കടത്തിയ കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നും ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.