അവയവ തട്ടിപ്പ് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും; 19 പേർ ഉത്തരേന്ത്യക്കാര്‍

അവയവ തട്ടിപ്പ് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും; 19 പേർ ഉത്തരേന്ത്യക്കാര്‍

കൊച്ചി: അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ടെന്ന് നെടുമ്പാശ്ശേരിയിൽ പിടിയിലായ പ്രതി സാബിത്തിന്റെ മൊഴി. ഇരകളായവരിൽ 19 പേർ ഉത്തരേന്ത്യക്കാരും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. അവയവ കച്ചവടത്തിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന എറണാകുളം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യ കടത്ത് നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നുവെന്നതിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിവരശേഖരണം നടത്തിയിരുന്നു. തുടർന്ന് ഐ.ബി കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇറാനിൽ നിന്നും എത്തിയ പ്രതി സാബിത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ നിർണായക മൊഴി.

അവയവ കച്ചവടത്തിനായി 20 പേരെ ഇറാനിലേക്ക് കടത്തിയിട്ടുണ്ട്. ഇതിൽ 19 പേർ ഉത്തരേന്ത്യക്കാരും ഒരാൾ പാലക്കാട് സ്വദേശിയുമാണ്. വൃക്ക ദാതാക്കളെ ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിലേക്കാണ് എത്തിച്ചത്. ഇരകളായവർക്ക് ആറ് ലക്ഷം വീതമാണ് കൈമാറിയതെന്നും പ്രതി മൊഴി നൽകി. എന്നാൽ കമ്മീഷനായി ലഭിച്ച തുകയുടെ കാര്യത്തിൽ വ്യക്തത വരുത്താൻ സാബിത്ത് തയ്യാറായിട്ടില്ല.

സാബിത്തിന്റെ ബാങ്ക് അക്കൗണ്ട് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. താൻ ഇടനിലക്കാരൻ മാത്രമാണെന്നും മുഖ്യ കണ്ണികൾ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും ഇതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള വിശദമായ ചോദ്യം ചെയ്യൽ നടക്കുക. എൻ.ഐ.എ അടക്കമുള്ള മറ്റു കേന്ദ്ര ഏജൻസികളും സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.