ജപമാല പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി അഡലെയ്ഡിലെ തെരുവുകള്‍; മരിയന്‍ പ്രദക്ഷിണത്തില്‍ അണിചേര്‍ന്ന് സിറോ മലബാര്‍ വിശ്വാസികളും

ജപമാല പ്രാര്‍ത്ഥനകളാല്‍ മുഖരിതമായി അഡലെയ്ഡിലെ തെരുവുകള്‍; മരിയന്‍ പ്രദക്ഷിണത്തില്‍ അണിചേര്‍ന്ന് സിറോ മലബാര്‍ വിശ്വാസികളും

അഡലെയ്ഡ്: ഓസ്‌ട്രേലിയയിലെ അഡലെയ്ഡില്‍ കഴിഞ്ഞ ദിവസം നടന്ന 74-ാമത് മരിയന്‍ വാര്‍ഷിക പ്രദക്ഷിണം രാജ്യത്തെ സിറോ മലബാര്‍ പ്രവാസി സമൂഹത്തിന്റെ വിശ്വാസ പ്രഘോഷണം കൂടിയായി മാറി. അഡ്‌ലെയ്ഡ് അതിരൂപതയുടെ നേതൃത്വത്തിലായിരുന്നു, നഗരവീഥികളെ ഭക്തിനിര്‍ഭരമാക്കിയ ജപമാല പ്രദക്ഷിണം സംഘടിപ്പിച്ചത്. ആയിരത്തിലധികം സൗത്ത് ഓസ്ട്രേലിയന്‍ കത്തോലിക്കര്‍ക്കൊപ്പം വലിയൊരു വിഭാഗം സിറോ മലബാര്‍ വിശ്വാസികളും പ്രദക്ഷിണത്തില്‍ പങ്കെടുത്തു.

പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം വഹിച്ച്, ജപമാലകള്‍ കൈയിലേന്തി നഗരവീഥിയിലൂടെ നടത്തിയ പ്രദക്ഷിണം വിശ്വാസ സമൂഹത്തിന് ആത്മനിര്‍വൃതിയേകി. അഡലെയ്ഡ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് പാട്രിക് ഓ റീഗനാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കിയത്. വിശ്വാസികളുടെ പങ്കാളിത്തവും വിശ്വാസദൃഢതയും ദിവ്യകാരുണ്യ പ്രദക്ഷിണത്തെ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കി.



പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തോടനുബന്ധിച്ച് നടന്ന, 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജപമാല പ്രദക്ഷിണം വിക്ടോറിയ പാര്‍ക്കില്‍ (വേക്ക്ഫീല്‍ഡ് റോഡ്) നിന്ന് ആരംഭിച്ച് വിക്ടോറിയ സ്‌ക്വയറിലാണ് സമാപിച്ചത്. അഡലെയ്ഡ് സിറ്റി കൗണ്‍സിലും സൗത്ത് ഓസ്ട്രേലിയന്‍ പോലീസും റാലിക്ക് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിരുന്നു.



1949ല്‍ ആരംഭിച്ച മരിയന്‍ പ്രദക്ഷിണം ഓസ്ട്രേലിയയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഘോഷയാത്രയാണ്. അഡലെയ്ഡിലെ മൂന്നു സിറോ മലബാര്‍ പള്ളികളില്‍നിന്നുള്ള അംഗങ്ങളും സജീവമായി പങ്കെടുത്തു. കുടുംബ സമേതമാണ് വിശ്വാസികള്‍ പങ്കെടുത്തത്.
ഫാ. സിബി കുര്യന്‍ പുളിക്കല്‍, ഫാ. അജിത് ചെറിയക്കര എന്നിവര്‍ സിറോ മലബാര്‍ വിശ്വാസ സമൂഹത്തിന് ആത്മീയ നേതൃത്വം നല്‍കി.

അഡലെയ്ഡിന്റെ തെരുവുകളില്‍ മുഴങ്ങിയ ജപമാല അഞ്ച് ഭാഷകളിലാണ് ചൊല്ലിയത്. അതില്‍ മലയാളത്തിലാണ് ഒരു ദശകം ചൊല്ലിയത്. ഇത് ഓസ്‌ട്രേലിയന്‍ കത്തോലിക്ക സമൂഹത്തില്‍ സിറോ മലബാര്‍ സഭയ്ക്കുള്ള അംഗീകാരത്തെ കാണിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.