കുവൈറ്റില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി; ഏഴ് പേരുടെ നില ഗുരുതരം; മരണസംഖ്യ ഉയരുന്നു

കുവൈറ്റില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി; ഏഴ് പേരുടെ നില ഗുരുതരം; മരണസംഖ്യ ഉയരുന്നു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. 16 പേരെ തിരിച്ചറിഞ്ഞു. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നും അദേഹം അറിയിച്ചു. മരിച്ചവരുടെ പേരുവിവരങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അജിത് കോളശേരി അറിയിച്ചു.

ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. കാണാതായ ചാവക്കാട് സ്വദേശി ബിനോയ് തോമസ് മരിച്ചതായി സ്ഥിരീകരിച്ചു. ബിനോയ് തോമസ് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം തിരിച്ചറിഞ്ഞതായി കുവൈറ്റിലെ സുഹൃത്ത് നാട്ടില്‍ അറിയിക്കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരാവസ്ഥയിലായ ഏഴ് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കുറച്ചുപേര്‍ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദേശകാര്യ മന്ത്രാലയവും കുവൈറ്റ് എംബസിയുമാണ് ഇക്കാര്യം ഏകോപിപ്പിക്കുന്നത്.

നോര്‍ക്കയുടെ രണ്ട് ഹെല്‍പ്പ് ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ നോര്‍ക്കയുടെ ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്ററിലെ ഹെല്‍പ്പ് ഡെസ്‌ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. നോര്‍ക്കയുടെ ടോള്‍ ഫ്രീ നമ്പരാണിത്. കുവൈത്തില്‍ വിവിധ അസോസിയേഷനുകളുടെ സഹായത്തോടെ ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ രണ്ടു ഡെസ്‌കുകളും വിവരം പരസ്പരം കൈമാറുന്നുണ്ട്.

എട്ടോളം പേര്‍ കുവൈറ്റിലെ ഹെല്‍പ്പ് ഡെസ്‌കിലുണ്ട്. ഇവര്‍ മോര്‍ച്ചറിയിലും ആശുപത്രിയിലും മറ്റു സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്നു. മരിച്ചവരുടെ മൃതശരീരം കമ്പനിയാണ് തിരിച്ചറിയേണ്ടതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു.

കമ്പനി തിരിച്ചറിഞ്ഞാലേ ഔദ്യോഗികമായി മരണം സ്ഥിരീകരിക്കൂ. ഔദ്യോഗിക സ്ഥിരീകരണത്തിനുവേണ്ടി കാത്തിരിക്കുകയാണ്. എങ്കിലും 24 പേര്‍ മരിച്ചതായാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എംബസിയുമായി നിരന്തരം ആശയവിനിമയം നടത്തുന്നു. പരിക്കേറ്റവരെ നാട്ടിലെത്തിക്കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.