മണിപ്പൂരിലെ വംശീയ കലാപം: കുക്കി-മെയ്‌തേയി വിഭാഗക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അമിത് ഷാ

മണിപ്പൂരിലെ വംശീയ കലാപം: കുക്കി-മെയ്‌തേയി വിഭാഗക്കാരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കുക്കി-മെയ്‌തേയി വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.

അക്രമ സംഭവങ്ങള്‍ തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകും. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തി. കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഷാ വ്യക്തമാക്കി.

മണിപ്പൂരിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്ന് ഷാ പറഞ്ഞു. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കും. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനായി സുരക്ഷാ സേനയെ കൂടുതല്‍ കാര്യക്ഷമതയോടെയും തന്ത്രപരമായും വിന്യസിക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു.

വംശീയ കലാപമുണ്ടായ മണിപ്പൂരില്‍ ഒരു വര്‍ഷത്തിന് ശേഷവും സമാധാനം പുനസ്ഥാപിക്കാനാവാത്തതില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആശങ്ക പ്രകടിപ്പിച്ചിരുന്നു. സംഘര്‍ഷ ഭരിതമായ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുന്‍ഗണനയോടെ പരിഗണിക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.

2023 മെയ് മൂന്നിനാണ് കുക്കി-മെയ്‌തേയിവിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയ കലാപത്തിലേക്ക് വഴിമാറിയതും. ഇപ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജിരിബാമില്‍ നിന്ന് പുതിയ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മെയ്‌തേയി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ 200-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവന രഹിതരായത്. പലായനം ചെയ്തത് മുപ്പതിനായിരത്തിലധികവും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.