ഭാരം 695 ഗ്രാം: മാസം തികയാതെ ജനിച്ച കുഞ്ഞിന് പുതുജീവന്‍ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ്

ഭാരം 695 ഗ്രാം: മാസം തികയാതെ ജനിച്ച കുഞ്ഞിന് പുതുജീവന്‍ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ്

കോഴിക്കോട്: മാസം തികയാതെ തൂക്കക്കുറവോടെ ജനിച്ച കുഞ്ഞിന് പുതുജീവന്‍ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ്. മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചത്.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതീവ ശ്രദ്ധയോടെയുള്ള പരിചരണം നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മികച്ച പരിചരണം നല്‍കി കുഞ്ഞിനെ രക്ഷിച്ചെടുത്തിയ മുഴുവന്‍ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഏപ്രില്‍ നാലിനായിരുന്നു പ്രസവം. 48 വയസുള്ള സ്ത്രീയുടെ ആദ്യ പ്രസവമായിരുന്നു ഇത്. യുവതിയ്ക്ക് പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പ്ലാസന്റ തകരാര്‍ അടക്കം നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഹൈ റിസ്‌ക് പ്രഗ്‌നന്‍സി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരുന്നത്.

അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കരുതി 28 ആഴ്ചയും നാല് ദിവസവും ആയപ്പോള്‍ സിസേറിയന്‍ നടത്തുകയായിരുന്നു. ഇരട്ട കുഞ്ഞുങ്ങളാണ് ജനിച്ചത്. അതിലൊരു കുഞ്ഞിന്റെ ഭാരം 695 ഗ്രാം മാത്രമായിരുന്നു. ഈ കുഞ്ഞിനാണ് ചികിത്സ നല്‍കിയത്. മാസം തികയാതെയും മതിയായ ഭാരമില്ലാതെയും പ്രസവിച്ച കുഞ്ഞിന് തീവ്രപരിചരണം ഉറപ്പാക്കാന്‍ തുടര്‍ന്ന് ന്യൂബോണ്‍ കെയറില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞ് കരയാത്തതിനാലും ശ്വാസകോശം വളര്‍ച്ചയെത്താത്തതിനാലും കുട്ടിക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കിയാണ് തീവ്ര പരിചരണം ഉറപ്പാക്കിയത്. മാത്രമല്ല കുടലില്‍ രക്തം എത്താത്ത അവസ്ഥയും കുട്ടിയ്ക്ക് അണുബാധ പ്രശ്നവുമുണ്ടായിരുന്നു. അതിനാല്‍ പ്രത്യേക ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സംഘമാണ് കുട്ടിയുടെ തുടര്‍ പരിചരണം ഉറപ്പാക്കിയത്. ഇതോടൊപ്പം അമ്മയ്ക്ക് കൗണ്‍സിലിങും നല്‍കിയിരുന്നു.

കൃത്രിമ ഭക്ഷണം നല്‍കാതെ അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് നല്‍കിയത്. രണ്ടര മാസം നീണ്ട പരിചരണത്തിന് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തി. നിലവില്‍ കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമുണ്ട്.

37 ആഴ്ചയാണ് സാധാരണ ഗര്‍ഭകാലം എന്നിരിക്കേയാണ് 28 ആഴ്ചയും നാല് ദിവസവും പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കാനായത്. മാതൃ സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുണ്‍ പ്രീതിന്റെ ഏകോപനത്തില്‍, ഡോ. ഗിരീശന്‍ വി.കെ, ഡോ. കാസിം റാസ്‌വി, ഡോ. ദീപ കെ.എസ്, ഡോ. പ്രിന്‍സി കാരോത്ത്, ഡോ. അസീം, നഴ്സിങ് ഓഫീസര്‍മാരായ പ്രമീള, ബിനി, പ്രമിത തുടങ്ങിയവരടങ്ങിയ നഴ്സിങ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് തീവ്ര പരിചരണം ഉറപ്പാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.