'പിണറായി വിജയന്‍ ഒരു സഖാവല്ല'; മുഖ്യമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍

'പിണറായി വിജയന്‍ ഒരു സഖാവല്ല'; മുഖ്യമന്ത്രിയെ കുറിച്ചുള്ള ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍

തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെപ്പറ്റിയുള്ള ഡോക്യുമെന്ററി പിന്‍വലിച്ച് സംവിധായകന്‍. യുട്യൂബിലൂടെ പുറത്തിറക്കിയ 'യുവതയോട്: അറിയണം പിണറായിയെ' എന്ന ഡോക്യുമെന്ററിയാണ് സംവിധായകന്‍ കെ.ആര്‍ സുഭാഷ് പിന്‍വലിച്ചത്.

കമ്മ്യൂണിസ്റ്റുകാരന്‍ എന്താണെന്ന് യുവതലമുറ അറിഞ്ഞിരിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഡോക്യുമെന്ററി നിര്‍മിച്ചതെന്നും എന്നാല്‍ പിണറായി വിജയന്‍ ഒരു സഖാവല്ല എന്ന തോന്നല്‍ ഉണ്ടായതാണ് പിന്‍വലിക്കാന്‍ കാരണമെന്നും സുഭാഷ് വ്യക്തമാക്കി. യുട്യൂബില്‍ നിന്ന് പിന്‍വലിച്ച ഡോക്യുമെന്ററിക്ക് 75 ലക്ഷത്തിലേറെ വ്യൂസ് ആണ് ലഭിച്ചത്.

2016 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പിണറായിയെ ബ്രാന്‍ഡ് ചെയ്യുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഡോക്യുമെന്ററി നിര്‍മിച്ചത്. ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരന്‍ മരിച്ചു കഴിഞ്ഞാല്‍ പിന്നെ ഇത്തരത്തിലൊരു ഡോക്യുമെന്ററിക്ക് പ്രസക്തിയില്ല.

എകെജി പഠനഗ വേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഡോക്യുമെന്ററി നിര്‍മിച്ചത്. പ്രൊഫസര്‍ എം.കെ സാനുവാണ് പ്രകാശനം നിര്‍വഹിച്ചത്. 32 മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ അന്നത്തെ സംവിധായകന്‍ മന്ത്രി പി. രാജീവ് ആയിരുന്നുവെന്നും കെ.ആര്‍ സുഭാഷ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പേരില്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കണ്‍വീനര്‍ക്കുമെതിരെ സംസ്ഥാന, ജില്ലാ കമ്മിറ്റികളില്‍ അതിരൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കരുതിയിരുന്ന അപ്രമാദിത്വം നഷ്ടമായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ പൊതു വിലയിരുത്തല്‍.

ഭൂരിഭാഗം ജില്ലാകമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിക്കും പ്രവര്‍ത്തനശൈലിക്കും അതിന് കുടപിടിക്കുന്ന സംസ്ഥാന സെക്രട്ടറിക്കുമെതിരെ അതിരൂക്ഷ ആക്രമണമാണുണ്ടായത്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി കാല്‍ നൂറ്റാണ്ടിനുശേഷം പാര്‍ട്ടിയില്‍ ഉയരുന്ന ഈ ചോദ്യം ചെയ്യല്‍ ശേഷി ശുഭ സൂചകമായാണ് അണികള്‍ കാണുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.