കൊച്ചി: കടല്‍ക്ഷോഭം രൂക്ഷമായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കണ്ണമാലിയില്‍ റോഡ് ഉപരോധം. ഫോര്‍ട്ടുകൊച്ചി- ആലപ്പുഴ തീരദേശ പാതയാണ് ചെല്ലാനം-കൊച്ചി ജനകീയവേദിയുടെ നേതൃത്വത്തില്‍ ഉപരോധിക്കുന്നത്. പ്രായമായവര്‍ ഉള്‍പ്പടെയുള്ളവരാണ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.
പ്രശ്‌നത്തിന് പരിഹാരം തേടി 2019 ഒക്ടോബര്‍ മുതല്‍ സമരരംഗത്തുള്ളവരാണ് ഇവര്‍. 2021ല്‍ ചെല്ലാനം-കൊച്ചി തീരത്ത് 10 കി.മീറ്ററില്‍ സി.എം.എസ് പാലംവരെ കരിങ്കല്‍ഭിത്തിയും ടെട്രാപോഡും ബസാര്‍-വേളാങ്കണ്ണി പ്രദേശത്ത് ആറ് പുലി മുട്ടുകളും പുത്തന്‍തോട്-കണ്ണമാലി പ്രദേശത്ത് ഒന്‍പത് പുലിമുട്ടുകളും നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ഭരണാനുമതി കൊടുത്തിരുന്നു.
ഇതിനായി 344.2 കോടി രൂപ കിഫ്ബിയിലൂടെ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ 7.36 കിലോമീറ്റര്‍ സ്ഥലത്ത് കടല്‍ഭിത്തിയും ആറ് പുലിമുട്ടുകളും നിര്‍മ്മിച്ചപ്പോള്‍ നീക്കിവച്ച പണം തീര്‍ന്ന് പോയെന്ന വാദം സ്വീകാര്യമല്ലെന്ന് ജനകീയ വേദി വ്യക്തമാക്കി. അഞ്ച് വര്‍ഷമായി സമരം ചെയ്യുകയാണെന്നും പരിഹാരം കണ്ടെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നുും സമരക്കാര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26