സർക്കാരിന് തിരിച്ചടി; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; നിര്‍ണായക ഉത്തരവുമായി വിവരാവകാശ കമ്മീഷന്‍

സർക്കാരിന് തിരിച്ചടി; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; നിര്‍ണായക ഉത്തരവുമായി വിവരാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എഎ അബ്ദുൽ ഹക്കീമിൻ്റെ ഉത്തരവ്. റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം വിവരാവകാശ കമ്മീഷൻ്റെ മുന്നിലെത്തിയതോടെയാണ് ഉത്തരവ്. വിലക്കപ്പെട്ട വിവരങ്ങളൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നു.

സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2017 ജൂലൈയിലാണ് റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മീഷന് സർക്കാർ രൂപം നൽകിയത്. നടിയെ ആക്രമിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന വിവേചവത്തെക്കുറിച്ച് അന്വേഷിക്കാനായി ഒരു പാനലിനെ നിയോഗിക്കണമെന്ന ആവശ്യം പരിഗണിച്ചായിരുന്നു സർക്കാർ തീരുമാനം. നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്ഥ കെബി വത്സലകുമാരി എന്നിവരായിരുന്നു കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.

2019 ഡിസംബർ 31നാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. സിനിമ മേഖലയിൽ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചും നടിമാരുടെ മൊഴി ഉൾപ്പെടെ ശേഖരിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം സിനിമ മേഖലയിലെ വനിതകളുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് (ഡബ്യുസിസി) അടക്കം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ റിപ്പോർട്ടിൽ സ്വകാര്യ വിവരങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സർക്കാർ റിപ്പോർട്ട് പുറത്തുവിടാൻ വിസമ്മതിച്ചു. ഹേമ കമ്മീഷൻ നിർദേശിച്ചിരുന്ന പരിഹാരമാർഗങ്ങൾ നടപ്പാക്കാമെന്നായിരുന്നു സർക്കാർ നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി വിവിധ പരാതികൾ സംസ്ഥാന വിവരാവകാശ കമ്മീഷന് മുന്നിലെത്തിയതോടെയാണ് ഇപ്പോഴത്തെ ഉത്തരവ്.

അതേസമയം ഏതാനും വ്യക്തിപരമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും അതിനാല്‍ മുഴുവനായി റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.